സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ആവശ്യമുണ്ട്... ഗോള്‍വേട്ടക്കാരെ

സാക്ഷാല്‍ ഡീഗോ മാറഡോണയുടെ തന്ത്രങ്ങള്‍...ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍. ഇതൊക്കെയുണ്ടായിട്ടും കളിത്തട്ടുകളില്‍ മുടന്തുകയാണ് അര്‍ജന്റീന. തട്ടിമുട്ടിയാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. എന്തു പറ്റിഅര്‍ജന്റീനയ്ക്ക് ?. ഫുട്ബോള്‍പ്രേമികള്‍ ഏകസ്വരത്തില്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ഇതിനുത്തരം കാണാനുളള ശ്രമമാണിത്. വായനക്കാര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.

ഉന്നം പിഴയ്ക്കാത്ത ഗോള്‍വേട്ടക്കാരായിരുന്നു എന്നും അര്‍ജന്റീനയുടെ കരുത്ത്. പ്രഥമ ലോകകപ്പിലെ(1930) ടോപ് സ്കോററായ ഗീയര്‍മോ സ്റ്റാബിലെയില്‍ തുടങ്ങുന്നു അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ ഗോളടിപ്പെരുമ. 1978ല്‍ മാരിയോ കെംപസിന്റെ മിന്നും ഗോളുകളാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. 1986ല്‍ മാറഡോണ മാജിക്കും. കാലങ്ങള്‍ക്കിപ്പുറം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ഹെര്‍നാന്‍ ക്രെസ്പോയും വരെ ഈ ഗോളടിപ്പെരുമ കാത്തു. എന്നാല്‍ ഇവര്‍ക്കുശേഷം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതുതന്നെയാണ് അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. കളംനിറഞ്ഞ് കളിച്ചിട്ടും ഗോള്‍മാത്രം അര്‍ജന്റീനന്‍ സംഘത്തിന് ബാലികേറാമലയാവുന്നു.

ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ പ്രതിഭാധനരുളളപ്പോഴാണ് അര്‍ജന്റീനയുടെ ദുര്‍ഗതി. ക്ലബ് തലത്തില്‍ ഗോളുകളടിച്ചുകൂട്ടുന്നുണ്ടെങ്കിലും നീലയും വെളളയും കുപ്പായത്തില്‍ ഇവര്‍ക്ക് പലപ്പോഴും ചുവടുപിഴയ്ക്കുന്നു. കണക്കുകളും ഇതുശരിവയ്ക്കുന്നു. ഇത്തവണത്തെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് വെറും 23 ഗോളുകളാണ്.(1998 ലോകകപ്പ്‌ യോഗ്യതാറൗണ്ടിലും അര്‍ജന്റീന നേടിയത് 23 ഗോളുകളായിരുന്നു). യോഗ്യതാ റ‍ൗണ്ട് നിലവില്‍ വന്നതിനുശേഷമുളള അര്‍ജന്റീനയുടെ ഏറ്റവും മോശം പ്രകടനം. സെര്‍ജിയോ അഗ്യൂറോ, യുവാന്‍​റൊമാന്‍​റിക്വല്‍മേ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ടോപ് സ്കോറര്‍മാര്‍. ഇവര്‍ നേടിയതാവട്ടെ നാലുഗോള്‍ വീതവും. ബാറ്റിസ്റ്റ്യൂട്ടയും ക്രെസ്പോയും മാത്രം 91 ഗോളുകളാണ് അടിച്ചുകൂട്ടിയത് എന്നുകൂടി അറിയുമ്പോള്‍ അര്‍ജന്റീന ഇന്നു നേരിടുന്ന പ്രതിസന്ധി കൂടുതല്‍​വ്യക്തമാവും. അക്ഷരാര്‍ഥത്തില്‍ ബാറ്റിഗോളിന് ശേഷം ഉന്നംപിഴയ്ക്കാത്തൊരു ഒന്‍പതാം നമ്പറുകാരനായി കാത്തിരിക്കുകയാണ് അര്‍ജന്റീന.

ദക്ഷിണാഫ്രിക്കയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുക. ജൂണ്‍ 12ന് നൈജീരിയയുമായി ആദ്യമത്സരം. നൈജീരിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ ആരൊക്കെയണി നിരത്തണം എന്നതാണ് മാറഡോണയെയും ആശങ്ക. റയല്‍ മാഡ്രിഡിന്റെ ഹിഗ്വയ്ന്‍, മാര്‍ട്ടിന്‍ പാലര്‍മോ, ടെവസ്, മരുമകന്‍കൂടിയായ അഗ്യൂറോ, ലൂക്കാസ് ബാരിയോസ്, ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സി തുടങ്ങിയവരാണ് മാറഡോണയുടെ ആയുധപ്പുരയിലെ വെടിക്കോപ്പുകള്‍. ഏതുവമ്പന്‍ പ്രതിരോധനിരയും ഒറ്റയ്ക്ക് തകര്‍ത്തെറിയാന്‍ ശേഷിയുളള മെസ്സിയിലാണ് മാറഡോണയുടെ പ്രതീക്ഷ. 1986ലെ മാറഡോണ മാജിക്ക് മെസ്സിയിലൂടെ ആവര്‍ത്തിക്കുമെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.

യോഗ്യതാറൗണ്ടിന്റെ അവസാനഘട്ടത്തില്‍ മാറഡോണ ടീമിലെടുത്ത താരമാണ് ഹിഗ്വയ്ന്‍. ആഭ്യന്തരലീഗില്‍ 212 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പത്തുമത്സരങ്ങളിലെ മുപ്പത്തിയാറുകാരനായ പാലര്‍മോ അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടുളളൂ. ടെവസും അഗ്യൂറോയുമായിരിക്കും മാറഡോണയുടെ തുറുപ്പുചീട്ടുകള്‍. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലുണ്ടായിരുന്ന ക്രെസ്പോയും ഹവിയര്‍ സാവിയോളയും ടീമില്‍ തിരച്ചെത്താനുളള ശ്രമത്തിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇവരെയും അര്‍ജന്റീനന്‍ നിരയില്‍ കണ്ടേക്കാം.

മേല്‍പറഞ്ഞ താരങ്ങള്‍ ഗോളടിക്കാന്‍ മറന്നതോടെയാണ് ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന വെളളം കുടിച്ചത്. അഞ്ചുമാസങ്ങള്‍ക്കപ്പുറം ദക്ഷിണാഫ്രിക്കയില്‍ പെരുംപോരാട്ടങ്ങള്‍ക്ക് അരങ്ങുണരുമ്പോള്‍ ഇവര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കാനെ കഴിയൂ. അതിനിടെ വിവിധലീഗുകളില്‍ കളിക്കുന്ന താരങ്ങളില്‍ എത്രപേര്‍ പരിക്കിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുമെന്നും കണ്ടറിയണം.

Post a Comment

1 Comments

very fantastic blog

best wishes