സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

വേഗം + ബോള്‍ട്ട് = ജമൈക്ക‍‍

സമയത്തെ വേഗംകൊണ്ട് കീഴടക്കാന്‍ ജനിച്ചവരാണവര്‍. വേഗമാണ് അവരുടെ ഹൃദയതാളം. ഉസൈന്‍ സെന്റ് ലിയോ ബോള്‍ട്ട് അവരുടെ ഹൃദയവും. കരീബിയന്‍ സമുദ്രത്തില്‍ 234 കിലോമീറ്റര്‍ നീളവും 80 കിലോമീറ്റര്‍ വീതിയുമുളള ദ്വീപില്‍ നിന്നാണ് ഇവര്‍ വരുന്നത്. അവരുടെ പേര്-ജമൈക്കക്കാര്‍. പണത്തിളക്കത്തെയും ശാസ്ത്രീയ പരിശീലനമുറകളെയും അതിവേഗത്തിലൂടെ നിഷ്പ്രഭമാക്കി ട്രാക്കില്‍ പുത്തന്‍ ചരിത്രം രചിക്കുകയാണിവര്‍.
മൈക്കല്‍ ഹോള്‍ഡിംഗ്, കോര്‍ട്‌നി വാല്‍ഷ്, ജെഫ് ഡുജോണ്‍, ഫ്രാങ്ക് വൊറേല്‍, ആല്‍ഫ്രഡ് വാലന്റൈന്‍...ജമൈക്കയുടെ കൊടിയടയാളങ്ങളായിരുന്നു ഇവര്‍. ക്രിക്കറ്റ് കളിത്തട്ടുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയക്കൊടി പാറിക്കുന്നതില്‍ മുന്നില്‍ നിന്നവര്‍. ഇപ്പോള്‍ ഇവരെല്ലാം ഉസൈന്‍ ബോള്‍ട്ടിന്റെയും ഷെല്ലി ആന്‍ ഫ്രേസറിന്റെയുമെല്ലാം വേഗത്തിന് മുന്നില്‍ പിന്നിലായിരിക്കുന്നു. ലോകത്തിന് വേഗമാണിപ്പോള്‍ ജമൈക്ക. ജമൈക്കക്കാര്‍ ഭൂമുഖത്തെ അതിവേഗക്കാരും.
ജമൈക്കയിലെ മനുഷ്യരുടെ വേഗത്തിന് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായിരിക്കുകയാണ് കായികലോകം. ബെയ്ജിംഗ് ഒളിംപിക്‌സിലാണ് അവര്‍ ലോകത്തെ ആദ്യം ഞെട്ടിച്ചത്. കൃത്യം ഒരുവര്‍ഷത്തിന് ശേഷം ബര്‍ലിനിലെ ലോക അത്‌ലറ്റിക് മീറ്റില്‍ ജമൈക്ക 100 മീറ്റര്‍ പന്തയത്തിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടി ആ അത്ഭുതം ആവര്‍ത്തിക്കുകയും ചെയ്തു. ജമൈക്കയുടെ അതിവേഗത്തിന് മുന്നില്‍ വീണുടഞ്ഞത് അമേരിക്കയുടെ ട്രാക്കിലെ സര്‍വാധിപത്യം കൂടിയായിരുന്നു. ഉസൈന്‍ ബോള്‍ട്ടെന്ന ഇരുപത്തിമൂന്നുകാരനാണ് ജമൈക്കന്‍ എക്‌സ്പ്രസ് അതിവേഗത്തില്‍ റെക്കോര്‍ഡ് പുസ്തകങ്ങളിലേക്ക് പായിക്കുന്നത്.
ഒരു പതിറ്റാണ്ട് മുന്‍പുവരെ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയും ഡൊണോവന്‍ ബെയ്‌ലിയുമെല്ലാം 100 മീറ്റര്‍ പന്തയങ്ങളില്‍ സ്വര്‍ണത്തിളക്കത്തിലേക്ക് ഒടിക്കയറുന്നത് ജൈമക്കക്കാര്‍ അഭിമാനത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ജമൈക്കകാരായിരുന്നുവെങ്കിലും ക്രിസ്റ്റി ഇംഗ്‌ളണ്ടിന്റെയും ബെയ്‌ലി കാനഡയുടെയും പതാകകള്‍ക്ക് കീഴിലായിരുന്നു പന്തയത്തിനിറങ്ങിയിരുന്നത്. ക്രിസ്റ്റി 1992ലെ ഒളിംപിക്‌സിലും ബെയ്‌ലി 1996ലെ ഒളിംപിക്‌സിലും 100 മീറ്റര്‍ സര്‍ണം നേടുകയും ചെയ്തു. ട്രാക്കിന്റെ രാജകുമാരനായി വാഴ്ത്തപ്പെട്ട് വില്ലനായി മാറിയ ബെന്‍ ജോണ്‍സനും ജമൈക്കകാരനാണ്. അപ്പോഴും സ്വന്തം പതാകയ്ക്ക് കീഴില്‍ ഒന്നാമനായി ഓടിയെത്തുന്ന ജമൈക്കക്കാരനെ സ്വപ്നം കാണുകയായിരുന്നു ആറര ദശലക്ഷം ദ്വീപുകാര്‍. അവരുടെ സ്വപ്നം ഇന്ന് മഴവില്ലിനെക്കാള്‍ ചാരുതയോടെ യാഥാര്‍ഥ്യമായിരിക്കുന്നു;ഉസൈന്‍ ബോള്‍ട്ടിന്റെ കാലുകളിലൂടെ.
ക്രിക്കറ്റും ബാസ്കറ്റ്‌ബോളും ഫുട്‌ബോളുമൊക്കെ നിറഞ്ഞുനിന്ന ജമൈക്ക അതിവേഗ അത്‌ലറ്റുകളുടെ പറുദീസയാണിപ്പോള്‍. ലോകത്തിന്റെ തന്നെ മാതൃകാ താരങ്ങുടെ നാട്. അമേരിക്കയും ഇംഗ്‌ളണ്ടുമെല്ലാം ശാസ്ത്രത്തിന്റെ സഹായത്തോടെ താരങ്ങളെ ട്രാക്കിലിറക്കുമ്പോള്‍ കാരിരിമ്പിന്റെ കരുത്തുമയി കഠിന പ്രയത്‌നത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചാണ് അവരുടെ ജൈത്രയാത്ര. 1948 ലണ്ടന്‍ ഒളിംപിക്‌സിലാണ് ജമൈക്കന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിന്റെ യഥാര്‍ഥ പിറവി; പുരുഷന്‍മാരുടെ 400 മീറ്ററില്‍ ആര്‍തര്‍ വിന്റ് സ്വര്‍ണം നേടിയതോടെ. തുടര്‍ന്ന് ഹെര്‍ബ് മക്കെന്‍ലിയും കീത്ത് ഗാര്‍ഡ്‌നറും ഡൊണാള്‍ഡ് ക്വയ്‌റെയുമെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധയോ പിന്തുണയോ ലഭിച്ചില്ല.യുവതലമുറ എന്‍ ബി എ ബാസ്കറ്റ്‌ബോളിലേക്ക് ആകൃഷ്ടരായതോടെ ട്രാക്കില്‍ ജമൈക്കന്‍ തിളക്കം കുറഞ്ഞു.
എണ്‍പതുകളില്‍ മെര്‍ലിന്‍ ഓട്ടിയാണ് ജമൈക്കയെ വീണ്ടും ട്രാക്കിലേക്ക് മടക്കികൊണ്ടുവന്നത്. ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഓട്ടി നേടിയ രണ്ട് വെങ്കലമെഡലുകള്‍ അവരുടെ കണ്ണുതുറപ്പിച്ചു. ജമൈക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ് ടാക്‌നോളജിയുടെ സ്‌പോര്‍ട്‌സ് ഡയറകടര്‍ അന്തോണി ഡേവിസായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പ്രതിഭാശാലികളായ താരങ്ങളുടെ അമേരിക്കയിലേക്കുളള ഒഴുക്ക് തടയുകയായിരുന്നു ഡേവിസിന്റെ ലക്ഷ്യം.താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമായ ഏറ്റവും മികച്ച പരിശീലന ജന്‍മനാട്ടില്‍തന്നെ ലഭ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. മുന്നൂറോളം അത്‌ലറ്റുകളാണ് ഈ പദ്ധതിക്ക് കീഴില്‍ പരിശീലനം നടത്തുന്നത്. പത്തൊന്‍പത് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് വിവിധ തലത്തിലുളള മത്‌സരങ്ങള്‍ നടത്തിയാണ് ഭാവിയുടെ വാഗ്ദാനങ്ങളെ കണ്ടെത്തുന്നത്. ഇരുന്നൂറിലധികം താരങ്ങള്‍ക്ക് അമേരിക്കയില്‍ ഉന്നത പരിശീലനവും ലഭ്യമാക്കുന്നു. ബോള്‍ട്ടും പവലും ആന്‍ഫ്രേസറും സ്റ്റുവര്‍ട്ടുമെല്ലാം ഈ പരിശീലന പരിപാടിയുടെ സംഭാവനകളായിരുന്നു.
2005 ജൂണില്‍ നടന്ന ഏഥന്‍സ് ഒളിംപിക്‌സില്‍ ജമൈക്കയുടെ സ്വപ്നം സാക്ഷാത്കരിച്ച് അസഫ പവല്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ അത്‌ലറ്റായി. അമേരിക്കയുടെ ടിം മോണ്ട്‌ഗോമറിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി. 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പവല്‍ ലോകത്തിലെ ഏറ്റവും വേഷമേറിയ പുരുഷനായത്. പിന്നീട് പവല്‍ റെക്കോര്‍ഡ് 9.74 സക്കന്‍ഡായി മെച്ചപ്പെടുത്തുകയും ചെയ്തു.
2008 മെയ് 31ന് ബോള്‍ട്ടിന്റെ വേഗം പവലിനെ പിന്തളളി. 9.72 സെക്കന്‍ഡിലായിരുന്നു ബോള്‍ട്ടന്റെ ആദ്യ റെക്കോര്‍ഡ് ഫിനിഷ്. അതേവര്‍ഷം ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് 100,200 മീറ്ററുകളില്‍ മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത് ചരിത്രത്തെ ഇളക്കിമറിച്ചു. 100 മീറ്ററില്‍ 9.69 സെക്കന്‍ഡിന്റെയും 200 മീറ്ററില്‍ 19.30 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ടിളക്കിയത്. കൃത്യം ഒരുവര്‍ഷത്തിനിപ്പുറം ലോക അത്‌ലറ്റിക്മീറ്റില്‍ സമയം വീണ്ടും ബോള്‍ട്ടിന്റെ കുതിപ്പിന് കീഴടങ്ങി. ട്രാക്കിനെ പ്രകമ്പനംകൊളളിച്ച് ബോള്‍ട്ട് കുതിച്ച് പാഞ്ഞപ്പോള്‍ ഇതേ റെക്കോര്‍ഡുകള്‍ വീണ്ടും കടപുഴകി. എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇത്തവണ ബോള്‍ട്ട് റെക്കോര്‍ഡിലേക്ക് പറന്നെത്തിയത്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെയും 200മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കാള്‍ ലൂയിസിന് ശേഷം ഒളിംപിക്‌സില്‍ സ്പ്രിന്റ് ഡബിള്‍ നേടുന്ന താരമാണ് ബോള്‍ട്ട്. അതോടെപ്പം ഒരേസമയം ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും സ്പ്രിന്റ് ചാമ്പ്യനാവുന്ന ആദ്യ താരവുമായി. റിലേയിലും ജമൈക്കന്‍ വേഗത്തിന് മുന്നില്‍ സമയം വഴിമാറി.
പുരുഷന്‍മാര്‍ മാത്രമല്ല വനിതകളും സ്പ്രിന്റില്‍ ജമൈക്കന്‍ പെരുമ കാക്കുന്നു. ബെയ്ജിംഗില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ ബര്‍ലിനിലും ആ നേട്ടം ആവര്‍ത്തിച്ചു. കെറോണ്‍ സ്റ്റുവര്‍ട്ട് രണ്ട് മീറ്റുകളിലും വെളളി മെഡല്‍ നേടി. ഷെറോണ്‍ സിംസണ്‍, ഷെറിക്ക വില്യംസ്, മെലയ്ന്‍ വാക്കര്‍, അയ്ന്‍സ്‌ലി വോ, ജര്‍മെയ്ന്‍ മേസന്‍ എന്നിവരും ട്രാക്കില്‍ ജമൈക്കന്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ആഫ്രിക്കന്‍ ജനിതക ഘടകങ്ങളും ട്രാക്കില്‍ തീ പടര്‍ത്താന്‍ ഇവര്‍ക്ക് അനുഗ്രഹമാകുന്നുണ്ടെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍. അതോടെപ്പം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ലോക ഉത്തേജക വിരുദ്ധ സമിതിയുടെ കണിശതയാര്‍ന്ന പരിശോധനയില്‍ ഇവരാരും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ പരിശോധനയാണ് ഇവര്‍ക്ക് നടത്തുന്നത്. ജമൈക്കന്‍ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കാന്‍ സാധ്യത കുറവാണെന്ന് അമേരിക്കന്‍ അത്‌ലറ്റുകളും സമ്മതിക്കുന്നു.

Post a Comment

0 Comments