സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സ്വയം കുഴിച്ചകുഴിയില്‍ വീണ ടീം ഇന്ത്യ

നാഗ്പൂരില്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ദാരുണമായി. ഇന്നിംഗ്സിനും ആറു റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വീഴ്ച. അതും രണ്ടും ദിവസം ബാക്കിനില്‍ക്കേ. വിരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെഞ്ച്വറി നേടിയിട്ടും ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും കഴിഞ്ഞില്ല. ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരായ ഇന്ത്യക്ക് പിഴച്ചതെവിടെയാണ്. എതിരാളികളുടെ കരുത്തിലോ അതോ സ്വയം കുഴിച്ചകുഴിയില്‍ വീഴുകയായിരുന്നോ ടീം ഇന്ത്യ. പരമ്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ക്രിക്കറ്റ്ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയത് ഇന്ത്യന്‍ മധ്യനിരയിലേക്കായിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ബാറ്റിംഗിന്റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെയും അപകടഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന വിവിഎസ് ലക്ഷ്മണിന്റെയും അഭാവമായിരുന്നു ഇതിന് കാരണം. 18,398 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുളളത്. വന്‍മതിലും രക്ഷകനുമില്ലാത്ത ടീം ഇന്ത്യ എന്താകുമെന്ന് മനസ്സിലാകാന്‍ വെറും മുന്നു ദിവസമേ വേണ്ടിവന്നുളളൂ. നാഗ്പൂര്‍ ടെസ്റ്റില് ‍172.2 ഓവറായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സുകളുടെ ആയുസ്സ്. ഹാഷിം അംലയും ജാക് കാലിസും തകര്‍ത്താടിയ പിച്ചിലായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കൂട്ടയാത്മഹത്യ എന്നുകൂടിയോര്‍ക്കണം. അതോടെ ദ്രാവിഡും ലക്ഷ്മണും അസാന്നിധ്യം കൊണ്ടും താരങ്ങളായി.

ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ എങ്ങനെ ചുരുട്ടിക്കെട്ടിയെന്നതും ശ്രദ്ധേയമാണ്. സ്റ്റെയ്ന്റെ പേസിനും സ്വിംഗിനും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; പോള്‍ ഹാരിസിന്റെ സ്പിന്നിനും. സ്റ്റെയ്ന്‍ പത്തുവിക്കറ്റാണ് മത്സരത്തില്‍ കൊയ്തെടുത്തത്. അസാധാരണ പ്രതിഭകളായ സെവാഗും സച്ചിനും സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ഇന്ത്യന്‍ തകര്‍ച്ചയെ രക്ഷിക്കാന്‍ മതിയായിരുന്നില്ല.സുബ്രഹ്മണ്യം ബദരിനാഥിന്റെ അരങ്ങേറ്റ ഇന്നിംഗ്സിലെ അര്‍ധസെഞ്ച്വറികൂടി മാറ്റിയാല്‍ ശുഷ്കമാണ് ഇന്ത്യന്‍ സ്കോര്‍കാര്‍ഡ്. രണ്ടിന്നിംഗ്സിലും പൊരുതാതെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത്. ഗംഭീറിന്റെ പരാജയവും യുവരാജിന്റെ അഭാവംകൂടിയായപ്പോള്‍ എല്ലാം ഇന്ത്യയുടെ കൈവിട്ടു. ബൗളര്‍മാര്‍കൂടി കളിമറന്നതതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു എന്ന് സമര്‍ഥിക്കാനുളള ശ്രമമല്ലിത്. പക്ഷേ, അവരുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇങ്ങനെയൊരു തോല്‍വിയുണ്ടാവില്ലെന്നുറപ്പായിരുന്നു. അതിനേക്കാള്‍ പ്രധാനം ഇവരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ്. 37കാരനായ ദ്രാവിഡും 36കാരനായ സച്ചിനും 35കാരനായ ലക്ഷ്മണും ഏറിയാല്‍ മൂന്നോനാലോ വര്‍ഷംകൂടിയേ രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിയാന്‍ സാധ്യതയുളളൂ. പേസും സ്പിന്നും ഒരുപോലെനേരിടുന്ന, ടീമിന്റെ നെടുന്തൂണുകളായ ഇവര്‍ക്ക്ശേഷം ഇന്ത്യന്‍ മധ്യനിരയുടെ അവസ്ഥയെന്താകും?.ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ ശക്തരായ പകരക്കാരെ വാര്‍ത്തെടുക്കുന്ന സാഹചര്യത്തില്‍.

ഇവിടെയാണ് വന്‍മതിലായ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും സാന്നിധ്യം വീണ്ടും നിര്‍ണായകമാവുന്നത്. ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമെല്ലാം ഒറ്റയടിക്ക് താരങ്ങളായവരല്ല. മികച്ച ബാറ്റിംഗ് നിരയുടെഭാഗമായി, മുതിര്‍ന്നതാരങ്ങളുടെ നേരനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് ഇവര്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായത്. അതേസമയം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കൂ, എസ് ബദരിനാഥ്, വൃദ്ധിമാന്‍ സാഹ, മുരളി വിജയ് തുടങ്ങിയവര്‍ക്ക് മുന്നിലുളളത് സച്ചിന്‍ മാത്രം.ഇവരാണ് വരുനാളുകളില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് കരുത്ത് പകരേണ്ടത് എന്നുകൂടിയോര്‍ക്കുക.
ലഭിച്ച അവസരം വേണ്ടവിധം ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതും മറ്റൊരു സത്യം. ടീമിലേക്ക് വരുന്ന സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, വരാനിടയുളള രോഹിത് ശര്‍മ, വിരാട് കോലി, മനോജ് തിവാരി തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല.

ആരാണിതിന് ഉത്തരവാദി?. ഒരൊറ്റയുത്തരമേയുളളൂ. ദീര്‍ഘവീക്ഷണമില്ലാത്ത നമ്മുടെ സെലക്ടര്‍മാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍മഴചൊരിഞ്ഞ ബദരിനാഥ് ഇരുപത്തിയൊന്‍പതാം വയസിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വൃദ്ധിമാന്‍ സാഹയെക്കാള്‍ മികച്ച റെക്കോര്‍ഡുളള ദിനേശ് കാര്‍ത്തിക് ഒന്നാം ടെസ്റ്റിനുളള ടീമില്‍പ്പോലും അംഗമായിരുന്നില്ല. ടീം കോമ്പിനേഷനില്‍പ്പോലും സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

ദ്രാവിഡും ലക്ഷ്മണും കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായൊരു ടീമിനെതിരെ ദ്രാവിഡിനും ലക്ഷ്മണും സച്ചിനുമെല്ലാം വിശ്രമം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കപോലുളള അതിശക്തരായ ടീമിനെതിരെയുളള​ ഇന്ത്യന്‍ ഇലവനില്‍ ദ്രാവിഡും ലക്ഷ്മണും ഉണ്ടാവുമായിരുന്നു. ഇവര്‍ക്ക് വിശ്രമം നല്‍കുന്നത് വഴി ബദരിനാഥിനെപ്പോലുളള നവാഗതര്‍ക്ക് മത്സരപരിചയത്തിന് അവസരമൊരുക്കാമായിരുന്നു. അതിനേക്കാളുപരി തുടക്കക്കാര്‍ക്ക് ബംഗ്ലാദേശിനെ പോലുളള​ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസവും വളരെവലുതാണ്. പകരക്കാരെ കണ്ടെത്താനുളള ഇത്തരം അവസരങ്ങളാണ് സെലക്ടര്‍മാര്‍ കളഞ്ഞുകുളിച്ചത്, കുളിച്ചുകൊണ്ടിരിക്കുന്നത്.

നാളെയുടെ താരങ്ങളെ എങ്ങനെ കണ്ടെത്തുന്നു, അവര്‍ക്ക് എങ്ങനെ അവസരം നല്‍കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയായിരിക്കും ഏതൊരുടീമിന്റയും ഭാവി. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ല. ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിറുത്താനൊരുങ്ങുന്നതെന്നോര്‍ക്കുക.

Post a Comment

1 Comments

Unknown said…
Madyamangal anu kalikkarkku vendatha Thara padavi nalkunnathu....