സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ടിന്റു തോറ്റു, ഉഷയും

ലോകകപ്പ് ഫുട്ബോള്‍ ഫൈനലിന്റെ അതേ ആവേശത്തോടെയാണ് മലയാളികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 800 മീറ്റര്‍ ഫൈനലിനായി കാത്തിരുന്നത്. ഒരുപക്ഷേ അതിനേക്കാള്‍ ആകാംക്ഷയോടെ. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പര്യായമായ ഒളിംപ്യന്‍ പി ടി ഉഷയുടെ ശിഷ്യ, ടിന്റു ലൂക്ക മത്സരിക്കുന്നതായിരുന്നു ആകാംക്ഷയ്‌ക്ക് കാരണം. ടിന്റുവിന്റെ സമീപകാല പ്രകടനവും ഉഷയുടെ വാക്കുകളും നല്‍കിയ പ്രതീക്ഷകളാണ് ആകാംക്ഷയിലേക്ക് നയിച്ചത്. ഒപ്പം സ്വന്തം നാട്ടിലെ പെണ്‍കുട്ടി സ്വര്‍ണത്തിളക്കത്തിലേക്ക് ഓടിയെത്തുന്നത് കാണുന്നതിലുളള അഭിമാനവും.

പക്ഷേ, എല്ലാം വെറുതെയായി. തുടക്കത്തിലെ ആവേശം പുറത്തെടുത്ത് ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയായാണ് ഫിനിഷ്‌ ചെയ്‌തത്. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരിശീലനം നടത്തിയിരുന്ന ടിന്റുവിന്റെ ഡ്രസ് റിഹേഴ്‌സലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്. കാലാവസ്ഥ, കാണികള്‍ തുടങ്ങി ഇന്ത്യയില്‍ മത്സരിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഏറെയായിരുന്നു. ഇതിനുപുറമെ ലോകചാമ്പ്യന്‍ കാസ്‌റ്റര്‍ സെമാന്യ പിന്‍മാറിയത് നല്‍കിയ മുന്‍തൂക്കം. എന്നിട്ടും ടിന്റുവിന് പിഴച്ചു. നല്ല ഒന്നാന്തരം പിഴ. പിഴച്ചത് ടിന്റുവിനാണോ അതോ കോച്ച് സാക്ഷാല്‍ ഉഷയ്‌ക്കോ?.

ഒരൊറ്റമത്സരത്തില്‍ തോറ്റതുകൊണ്ട് ടിന്റുവിനെയോ ഉഷയെയോ എഴുതിത്തളളാനോ അവരുടെ ഇതുവരെയുളള പ്രകടനം വിസ്‌മരിക്കാനോ അല്ല ഈ ചോദ്യം. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരശീലിക്കുന്ന ഒരത്‌ലറ്റിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടാന്‍ മാത്രമാണിത്. ക്രോയേഷ്യയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് ടിന്റു ഡല്‍ഹിയിലെത്തിയത്. 1.59:17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 21കാരിയായ ടിന്റു ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ടിന്റുവിന്റെ കുതിപ്പിന് മുന്നില്‍ വഴിമാറിയത് 15 വര്‍ഷം മുന്‍പ് ഷൈനി വില്‍സണ്‍ സ്ഥാപിച്ച 1.59:85 സെക്കന്‍ഡിന്റെ റെക്കോര്‍ഡും. ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് ടിന്റു ഫൈനലിന് യോഗ്യതനേടിയത്.

ഫൈനലില്‍ വെടിമുഴങ്ങിയപ്പോള്‍ മുതല്‍ ആദ്യ 600 മീറ്റര്‍വരെ ടിന്റു മാത്രമായിരുന്നു മുന്നില്‍. മുന്നില്‍ എന്നുപറഞ്ഞാല്‍ വളരെ മുന്നില്‍. 1.27:52 സെക്കന്‍ഡിലാണ് ടിന്റു 600 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1.31: 50 സെക്കന്‍ഡാണ് ഇതിനുമുന്‍പ് ടിന്റു 600മീറ്റര്‍ പൂര്‍ത്തിയാക്കിയ മികച്ച സമയം. പക്ഷേ രണ്ടാം ലാപ്പിലെ മൂന്നാം വളവിന് മുന്‍പ് കെനിയന്‍താരം നാന്‍സി ലാംഗറ്റ് ടിന്റുവിനെ പിന്നിലാക്കി. തുടര്‍ന്ന് 40 മീറ്ററോളം രണ്ടാം സ്ഥാനത്തായി ടിന്റു. അവസാന 50 മീറ്റര്‍ ആയപ്പോഴേക്കും ടിന്റു തളര്‍ന്നു. എതിരാളികള്‍ ഒന്നൊന്നായി ടിന്റുവിന് മുന്നില്‍ ഫിനിഷ് ചെയ്യുകയും ചെയ്‌തു. അവസാന 10 മീറ്റര്‍വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെനിയയുടെ വിന്നി ചെബെറ്റ് ഇടറിവീണതൊഴിച്ചാല്‍ ടിന്റുവിന് പിന്നില്‍ മത്സരിക്കാന്‍​ആരുമുണ്ടായിരുന്നില്ല.

ഇവിടെയാണ് പിഴച്ചത് ഉഷയ്‌ക്കാണോ എന്ന സംശയം ഉയരുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റിലല്ല ഓടുന്നതെന്ന ബോധ്യം പോലുമില്ലാത്തവിധമാണ് ടിന്റു മത്സരിച്ചത്. ഉഷയെപ്പോലെ പരിചയസമ്പന്നയായ പരിശീലകയുടെ ശിക്ഷണത്തിന്റെ മിന്നലാട്ടംപോലും ടിന്റുവിന്റെ പന്തയത്തില്‍ കണ്ടില്ല. 800 മീറ്റര്‍ തന്ത്രപരമായി ഓടിത്തീര്‍ക്കേണ്ട ഇനമാണ്. എന്നാല്‍ ടിന്റുവില്‍ ഒരുതന്ത്രവും കണ്ടില്ലെന്ന് മാത്രമല്ല. എതിരാളികള്‍ക്ക് ജയിക്കാന്‍​അവസരമൊരുക്കുകയും ചെയ്‌തു. ഫിനിഷിംഗില്‍ സ്‌പ്രിന്റ് ചെയ്യാനുളള ഊര്‍ജം ടിന്റുവിനില്ലായിരുന്നു. എതിരാളികള്‍ക്ക് സ്‌പ്രിന്റ് ചെയ്യാനും കഴിഞ്ഞു. പരിശീലത്തിലെ പോരായ്‌മയാണ് ടിന്റുവിന് മെഡല്‍ നഷ്‌ടമാക്കിയതെന്ന് പകല്‍പോലെ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇത്.
പ്രമുഖ അത്‌ലറ്റിക് പരിശീലകരും ഇത് ശരിവയ്‌ക്കുന്നു.

ശാരീരികക്ഷമതയും എതിരാളികളുടെ കരുത്തും നോക്കിയാണ് ഏതൊരുതാരവും മത്സരത്തിനിറങ്ങുക. അതിന് അനുസരിച്ചാണ് പന്തയം സെറ്റ് ചെയ്യുക. വലിയ മത്സരങ്ങളില്‍ ആദ്യരണ്ട് സ്ഥാനക്കാര്‍ക്കൊപ്പത്തിനൊപ്പം നിന്ന് അവസാനം കുതിക്കുന്ന രീതിയാണ് ടിന്റുവിന് നല്ലതെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് ഒരു പ്രമുഖകോച്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ ടിന്റവും ഉഷയും ഇത് ചെവിക്കൊണ്ടില്ല. മറ്റ്മത്സരാര്‍ഥികള്‍ ഇതേതന്ത്രമാണ് പയറ്റിയതെന്നുകൂടി അറിയുക. അതോടെ ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നു. ടിന്റു 2.01.25 സെക്കന്‍ഡിലാണ് 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ നാന്‍സി 2.00.01 സെക്കന്‍ഡിലും. ദേശീയ റെക്കോര്‍ഡിന്റെ അടുത്തെത്തുന്ന പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍പ്പോലും ടിന്റുവിന് സ്വര്‍ണം നേടാമായിരുന്നു. മില്‍ഖാ സിംഗിനു ശേഷം ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന ബഹുമതിയും സ്വന്തമാവുമായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉഷയുടെ മറ്റൊരുവാദംകൂടിയാണ് പൊളിക്കുന്നത്. മികച്ച എതിരാളികളില്ലായിരുന്നു. പുറകില്‍നിന്ന് സമ്മര്‍ദം ചെലുത്താന്‍​ആളുണ്ടായിരുന്നെങ്കില്‍ മികച്ച സമയം വന്നേനെ...സംസ്ഥാന-ദേശീയ മത്സരങ്ങള്‍ കഴിയുമ്പോള്‍ ഉഷയുടെ പതിവ് മറുപടിയായിരുന്നു ഇത്. ഇത്തവണ പുഷ്‌ ചെയ്യാന്‍ പുറകില്‍ അഞ്ചുപേരുണ്ടായിട്ടും ഇന്ത്യക്കാരൊന്നും കണ്ടില്ല, ഒന്നാംക്ലാസായി ഓടിത്തോല്‍ക്കുന്നതല്ലാതെ. ആറുവര്‍ഷത്തിനിടെ ഈ ലേഖകന്‍ കണ്ട പന്തയങ്ങളിലെല്ലാം, എപ്പോഴെങ്കിലും രണ്ടാം സ്ഥാനത്തായിട്ടുണ്ടെങ്കില്‍ ടിന്റു മത്സരിച്ച് കയറി വരുന്നതുകണ്ടിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ തുടക്കത്തിലേ ലീഡെടുത്ത് കുതിക്കുന്നത് പ്രായോഗികമാണ്, എം ആര്‍ പൂവമ്മയെപോലുളളവര്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെങ്കിലും. ഇതേ തന്ത്രം നന്നായി ഓടാനറിയുന്ന വിദേശതാരങ്ങളുടെ അടുത്ത് പയറ്റുമ്പോള്‍ കളിമാറും. അതാണ് കോമണ്‍വെല്‍ത്തിലും കണ്ടത്. ആദ്യലാപ്പിലെ അമിതവേഗമാണ് ടിന്റുവിന് തിരിച്ചടിയായതെന്നാണ് ഉഷയുടെ വിലയിരുത്തല്‍. എന്നാല്‍​ഈ അമിതവേഗതയ്‌ക്ക് ഉഷതന്നെയാണ് കുറ്റക്കാരി. ഓരോ 50 മീറ്ററിലും പൂര്‍ത്തിയാക്കേണ്ട സമയംപോലും മുന്‍കൂട്ടി നിശ്ചയിച്ചാണ് അത്‌ലറ്റുകളിറങ്ങുന്നത്.​ ഇത് നിര്‍ണയിക്കുന്നതാവട്ടെ പരിശീലകരും. അപ്പോള്‍ ഉഷയുടെ നിര്‍ദേശങ്ങള്‍ എവിടെയോ പിഴച്ചിരിക്കുന്നു.

ഒഴികഴിവുകള്‍ പറയാതെ തെറ്റുകള്‍ തിരുത്താനാണ് ടിന്റുവും ഉഷയും നോക്കേണ്ടത്. എങ്കിലേ 1984ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ നഷ്‌ടമായ മെഡല്‍ ഇന്ത്യക്ക് തിരിച്ചുപിടിക്കാനാവൂ. കഴിഞ്ഞതെല്ലാം മറന്ന് ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കാം.

Post a Comment

0 Comments