സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ആനന്ദ്; ദ കിംഗ്

അതെ, ലോക ചെസിന്റെ നാഥന്‍ ആനന്ദ് തന്നെ. തുടര്‍ച്ചയായ മൂന്നാം ലോകകിരീടത്തോടെ ചെസിലെ ചക്രവര്‍ത്തി താന്‍തന്നെയെന്ന് അടിവരയിടുകയായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ഇതോടെ ലോകചെസ്സിലെ ഇതിഹാസങ്ങള്‍ക്കൊപ്പമോ അവര്‍ക്കും മുകളിലോ എത്തിയിരക്കുന്നു ഇന്ത്യയുടെ അഭിമാനതാരം.

രണ്ടുപതിറ്റാണ്ടുനീണ്ട ജൈത്രയാത്രയില്‍ ഗാരി ഗാസ്‌പറോവിനുപോലും കഴിയാത്ത നേട്ടങ്ങളാണ് ആനന്ദിന്റെ നേട്ടങ്ങളുടെ പട്ടികയിലുളളത്. എല്ലാ ഫോര്‍മാറ്റുകളിലും വ്യത്യസ്ത എതിരാളികളെ മുട്ടുകുത്തിച്ചാണ് ആനന്ദ് ഈ സമാനതകളില്ലാത്തനേട്ടം കൈവശപ്പെടുത്തിയത്. നോക്കൗട്ട്, റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റുകളിലാണ് ആനന്ദിന്റെ അവിസ്‌മരണീയ വിജയങ്ങള്‍. തളരാത്ത, മായംചേര്‍ക്കാത്ത ആത്മസമര്‍പ്പണത്തിനുളള പ്രതിഫലം കൂടിയാണിത്.

ആറാം വയസ്സില്‍ ചെസ്ബോര്‍ഡിന് ജീവിതം സമര്‍പ്പിച്ചു തുടങ്ങിയ ആനന്ദ് ദേശീയ സബ്‌ജൂനിയര്‍ കിരീടം നേടിയാണ് വരവറിയിച്ചത്. 1983-84ലെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതില്‍ ഒന്‍പത് പോയിന്റും നേടി റെക്കോര്‍ഡ് വിജയം. അതിനുശേഷം ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1984ല്‍ ലോക സബ്‌ജൂനിയര്‍ ചെസില്‍ വെങ്കലം നേടി അന്താരാഷ്‌ട്ര മത്സരരംഗത്ത് തന്റെ പേരടയാളപ്പെടുത്തിയ ആനന്ദ് അതേവര്‍ഷം തന്നെ അണ്ടര്‍ 19 വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനുമായി. പതിനഞ്ചാം വയസ്സില്‍ ഇന്റഞ്ഞനാഷണല്‍ മാസ്റ്ററായി സ്ഥാനക്കയറ്റം. ഈ നേട്ടം കൈവരിക്കുന്ന ആദ്യഏഷ്യക്കാരനാണ് ആനന്ദ്. 1986ല്‍ ദേശീയ ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി, പതിനാറാം വയസ്സില്‍. തൊട്ടടുത്തവര്‍ഷം ലോകജൂനിയര്‍ കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരനുമായി ആനന്ദ്.
1987ലായിരുന്നു ആനന്ദിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള നേട്ടം. ആവര്‍ഷം ആനന്ദ് ഇന്ത്യയിലെ ആദ്യ ഗ്രാന്‍ഡ്‌മാസ്റ്ററായി അവരോധിക്കപ്പെട്ടു.

ഗാരി കാസ്‌പറോവും അനത്തോലി കാര്‍പോവും കത്തിനിന്ന ഇറ്റലിയിലെ റഗ്ഗിയോ എമിലിയ ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ആനന്ദിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 1995ല്‍ പിസിഎ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇതും ആദ്യമായി ഒരു ഏഷ്യക്കാരന്‍ കൈവരിക്കുന്ന നേട്ടമായിരുന്നു. ചെസ് ചരിത്രത്തിലെ ഏറ്റവും ദുഷ്കര ടൂര്‍ണമെന്റായ ലിനാറസില്‍ ജേതാവായി, 1998ല്‍. അതേസമയം തന്നെ കോറസ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചുകിരീടവും നേടി.

രണ്ടായിരത്തില്‍ ആനന്ദ് കാത്തുകാത്തിരുന്ന ചരിത്രനേട്ടത്തിലെത്തി, ഇന്ത്യയും. അലക്‌സി ഷിറോവിനെ തോല്‍പിച്ച്, ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ച് ആനന്ദ് ലോകചാമ്പ്യനായി. ചെസ് ചരിത്രത്തിലെ പതിനഞ്ചാമത്തെ ലോകചാമ്പ്യന്‍. 2000,2002 വര്‍ഷങ്ങളിലെ ഫിഡെ ലോകചാമ്പ്യനും മറ്റാരുമായിരുന്നില്ല.
അതിവേഗ നീക്കങ്ങളായിരുന്നു ആനന്ദിനെ അപകടകാരിയാക്കിയത്. ഈ മികവ് ലോകത്തിലെ ഏറ്റവുംവേഗതയേറിയ താരമെന്ന ബഹുമതിയും ആനന്ദിന് നേടിക്കൊടുത്തു. പിന്നീട് ഡോര്‍ട്ട്‌മുണ്ട്, മെയിന്‍സ്, വിക് ആന്‍ സീ, ലിയോണ്‍, കോര്‍സിക മാസ്റ്റേഴ്‌സ് കിരീടങ്ങളെല്ലാം ആനന്ദിന്റെ കുത്തകയായി. മെയിന്‍സില്‍ തുടര്‍ച്ചയായി 10 തവണയാണ് ആനന്ദ് ജേതാവായത്. അതിനിടെ ആരുകമ്പ്യൂട്ടറുകള്‍ക്കെതിരെ ഒരേസമയം കളിച്ച് ജയിച്ചു. 2004ല്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും കളിച്ചു.

ചെസ് ഓസ്‌കര്‍ മൂന്നുതവണ നേടിയ ആനന്ദിനെ എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളാണ് തേടിയെത്തിയത്. രാജീവ് ഗാന്ധി ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ്, പദ്മശ്രീ(ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറര്‍ വ്യക്തിയും ആനന്ദാണ്),പദ്മഭൂഷണ്‍, സോവ്യറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്...പട്ടികനീളുന്നു.

മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി സ്പെയിനില്‍ സ്ഥിരതാമസമാക്കിയ ആനന്ദ് ഒരു പുസ്തകവും രചിച്ചു; മൈ ബെസ്റ്റ് ഗെയിംസ് ഒഫ് ചെസ്. സ്പാനിഷ് സര്‍ക്കാരിന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ജാമിയോ ഡി ഓറോ പുരസ്കാരവും ആനന്ദിനെ തേടിയെത്തി.

Post a Comment

1 Comments

നമുക്ക് അഭിമാനിക്കാന്‍ ഒരു ആനന്ദുമുണ്ട്....