സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി കാംബ്ലി പാഡഴിച്ചു


സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ വിനോദ് കാംബ്ലി കളിയില്‍ നിന്ന് വിരമിച്ചത്. എന്നെന്നേക്കുമായി പാഡഴിക്കുകയാണെന്ന് പറയമ്പോഴും കാംബ്ലിയുടെ മനസ്സ് ക്രീസില്‍ തന്നെയായിരുന്നു. എന്നാല്‍, അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇനി കാത്തിരിക്കുന്നില്ലെന്ന വാക്കുകളോടെ കാംബ്ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.

വിരമിക്കല്‍

2005ലാണ് ഞാന്‍ അവസാനമായി മുംബയ്ക്കുവേണ്ടി കളിച്ചത്. അന്നുമുതല്‍ കഴിഞ്ഞമാസം വരെ പരിശീലനം നടത്തിയിരുന്നു. മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമിയില്‍ ചന്ദ്രകാന്ദ് പണ്ഡിറ്റിന് കീഴിലായിരുന്നു പരിശീലനം. എന്നിട്ടും സെലക്ടര്‍മാര്‍ എന്നെ തഴഞ്ഞു. ഇങ്ങനെയൊരാള്‍ ഇല്ലെന്ന രീതിയിലായിരുന്നു സെലക്ടര്‍മാരുടെ പ്രതികരണങ്ങള്‍. വേദനയോടെയാണ് പാഡഴിക്കാന്‍ തീരുമാനിച്ചത്.

കുറ്റബോധം

17 ടെസ്റ്റുകള്‍ മാത്രമേ കളിച്ചുളളൂ എന്നത് ഇപ്പോഴുമുളള വേദനയാണ്. ടെസ്റ്റില്‍ 54 ബാറ്റിംഗ് ശരാശരിയോടെ മികച്ചരീതിയില്‍ കളിക്കുമ്പോഴാണ് സെലക്ടര്‍മാര്‍ എന്നെ ഏകദിന കളിക്കാരന്‍ എന്ന് മുദ്രകുത്തിയത്. അപ്പോള്‍ എനിക്ക് 24 വയസ്സേ ഉണ്ടായിരുന്നുളളൂ. പിന്നെ അസമയത്ത് വന്ന പരിക്കുകള്‍കൂടിയായപ്പോള്‍ എല്ലാം താളംതെറ്റി. മറ്റ് കളിക്കാര്‍ക്ക് ലഭിച്ച അവസരമോ ഭാഗ്യമോ എനിക്കുണ്ടായില്ല.

ഓര്‍മ

ഷെയ്ന്‍ വോണിന്റെ ഒരോവറില്‍ 22 റണ്‍സെടുത്തതാണ് പെട്ടെന്ന് മനസ്സില്‍ വരുന്നത്. വോണിന്റെ ആദ്യ പന്ത് പ്രതിരോധിക്കുകയാണ് ചെയ്തത്. അപ്പോള്‍ വോണ്‍ അനാവശ്യ വാക്കുകള്‍ പറഞ്ഞു. പിന്നെ കടന്നാക്രമിക്കുകയായിരുന്നു ഞാന്‍. അന്ന് ഭാഗ്യം എന്നോടൊപ്പമായിരുന്നു.

അശ്രദ്ധ

എനിക്കെതിരെ എന്നുമുണ്ടായിരുന്ന ആരോപണമാണിത്. ഇപ്പോഴത്തെ കളിക്കാരെ നോക്കൂ. അവര്‍ ടാറ്റൂ ഉപയോഗിക്കുന്നു. കാതുകുത്തുന്നു. വിവിധ തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഞാന്‍ കളിച്ചിരുന്നു കാലത്ത്് ഈ രീതിയില്ലായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അന്നേ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടപ്പെടുന്നു. അതാണെന്റെ സ്റ്റൈല്‍. അത് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു.

സ്വപ്‌നം

സച്ചിനൊപ്പം ഒരിക്കല്‍ക്കൂടി നീണ്ട ഇന്നിംഗ്‌സ് കളിക്കണം എന്നുണ്ടായിരുന്നു. അതുപോലെ ഐ പി എല്ലില്‍ കളിക്കുകയെന്നതും എന്റെ സ്വപ്‌നമായിരുന്നു. പക്ഷേ അതൊന്നും സഫലമാക്കാന്‍ കഴിഞ്ഞില്ല.( സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ചപ്പോള്‍ കാംബ്ലിയും സ്ച്ചിനും 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു).

39കാരനായ കാംബ്ലി 1993ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചത് കാംബ്ലി ആയിരുന്നു. 1995ല്‍ ന്യൂസിലന്‍ഡിനെതിരെ അവാസന ടെസ്റ്റ് കളിച്ചു. നാല് സെഞ്ച്വറികളോടെ 1084 റണ്‍സെടുത്തു. ഇതില്‍ രണ്ടെണ്ണം ഇരട്ടസെഞ്ച്വറികളായിരുന്നു. മുംബയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പാകിസ്ഥാനെതിരെ ആയിരുന്നു ഏകദിനത്തിലെ തുടക്കം. 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സെടുത്തു, രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പടെ. ഉയര്‍ന്ന സ്‌കോര്‍ 104 റണ്‍സ്. രണ്ടായിരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍ അവസാന ഏകദിനം.

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയായിരുന്നു ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ കാംബ്ലിയുടെ അരങ്ങേറ്റം. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങി. അതിനേക്കാള്‍ വേഗത്തിലായിരുന്നു കാംബ്ലിയുടെ പതനവും. കാംബ്ലിയുടെ വിരമിക്കലിന് പോലുമുണ്ട് കരിയറിലെ തിരിച്ചടികളുടെ തുടര്‍ച്ച. കാംബ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപന ദിവസം തന്നെയാണ് പാകിസ്ഥാന്‍ ബൗളര്‍ ഷുഐബ് അക്തര്‍ ആത്മകഥ പ്രകാശനം ചെയ്തത്. സച്ചിനും ദ്രാവിഡിനുമെതിരെ അക്തര്‍ ആത്മകഥയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കാംബ്ലിയുടെ വിരമിക്കല്‍ വാര്‍ത്തയെയും മുക്കി.


Post a Comment

0 Comments