സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ജോസ്‌കോ എഫ് സി ഓഗസ്റ്റില്‍ കളിത്തട്ടിലിറങ്ങും

തിരുവനന്തപുരം, 06 ജൂലൈ 2009: കേരള ഫുട്‌ബോളിന് പുത്തന്‍ പ്രതീക്ഷയേകി രൂപീകരിച്ച ജോസ്‌കോ ഫുട്‌ബോള്‍ ക്‌ളബ് ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. ടീമിലേക്ക് 24 താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് വിദേശ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തും. എറണാകുളം ജില്ലാ എ ഡിവിഷന്‍ ലീഗിലാണ് ജോസ്‌കോ എഫ് സി ആദ്യം കളിക്കുക. അടുത്ത വര്‍ഷം ഐലീഗ് രണ്ടാം ഡിവിഷന് യോഗ്യത നേടുകയാണ് ജോസ്‌കോ എഫ് സിയുടെ ലക്ഷ്യം.

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ ഗ്രൗണ്ടില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമംഗങ്ങളെ കണ്ടെത്തിയത്. അറുന്നൂറിലധികം കുട്ടികളില്‍ നിന്നാണ് 24 പേരെ തിരഞ്ഞെടുത്തത്. ഇവരില്‍ ഭൂരിഭാഗംപേരും സര്‍വകലാശാലാ-സംസ്ഥാന ടീമുകളില്‍ കളിച്ച് പരിചയമുളളവരാണ്. വിവ കേരളയുടെ മുന്‍ താരങ്ങളായിരുന്ന മുനീര്‍, ഷൈന്‍ രാജ്, ഡി സജിന്‍ എന്നിവരും ജോസ്‌കോ നിരയിലുണ്ടാവും.

ഇന്ത്യയിലെ പ്രമുഖ ക്‌ളബുകളുടെ പരിശീലകനായിരുന്ന ടി കെ ചാത്തുണ്ണിയാണ് ജോസ്‌കോ എഫ് സിയുടെ കോച്ച്. പ്രതിഭാധനരായ താരങ്ങളെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചാത്തുണ്ണി വൈഗ ന്യൂസിനോട് പറഞ്ഞു." ജൂനിയര്‍ തലത്തില്‍ കഴിവു തെളിയിച്ച കുട്ടികളാണ് ടീമിലുളളത്. സെലക്ഷന്‍ ട്രയല്‍സ് കുറച്ച് കൂടി നേരത്തേ ആക്കിയിരുന്നെങ്കില്‍ കൂടുതല്‍ കളിക്കാരെ ലഭിക്കുമായിരുന്നു. മിക്ക കളിക്കാരും ഈ സെലക്ഷന് മുന്‍പ് തന്നെ മറ്റു പലക്‌ളബുകളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു. എങ്കിലും ലഭ്യമായതില്‍ ഏറ്റവും നല്ല താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്". മുന്‍ ഇന്ത്യന്‍ താരം സി വി പാപ്പച്ചനും താരങ്ങളെ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ ട്രയല്‍സിനുണ്ടായിരുന്നു.

അതേസമയം ടീമിന് പരിശീലനം നടത്താനുളള ഗ്രൗണ്ട് ഇതുവരെ തീരുമാനിച്ചിട്ടില്ല. കൊച്ചി നഗരത്തില്‍ ഗ്രൗണ്ട് ലഭ്യമല്ലാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ജൂലൈ അവസാനത്തോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍.

Post a Comment

0 Comments