സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഫെഡര്‍ക്ക് തുല്യം ഫെഡറര്‍ മാത്രം


മുഹമ്മദ് അലി, പെലെ, ബ്രാഡ്മാന്‍, അയര്‍ട്ടന്‍ സെന്ന... ഇതിഹാസ താരങ്ങളുടെ മിന്നിത്തിളങ്ങുന്ന പട്ടികയിലേക്ക് ഒരു പേരുകൂടി; റോജര്‍ ഫെഡറര്‍. ആറാം വിംബിള്‍ഡണ്‍ കിരീടത്തോടെയാണ് 27കാരനായ ഫെഡറര്‍ കാലത്തെ അതിജീവിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് റാക്കറ്റ് വീശിയെത്തിയത്. ആന്‍ഡി റോഡിക്കിനെതിരെയുളള ഐതിഹാസിക വിജയം ഫെഡററെ സമാനതകളില്ലാത്ത ടെന്നിസ് താരമാക്കി മാറ്റി. ഫൈനലില്‍ റോഡിക്ക് പൊരുതി വീണപ്പോള്‍ ഏറ്റവുമധികം ഗ്രാന്‍സ്‌ളാം കിരീടമെന്ന റെക്കോര്‍ഡ് ഫെഡറര്‍ക്ക് സ്വന്തം. ആധുനിക കളിത്തട്ടുകളിലെല്ലാം വെന്നിക്കൊടി പാറിച്ച സ്വിസ് താരത്തിന്റെ പതിനഞ്ചാം ഗ്രാന്‍സ്‌ളാം കിരീടമായിരുന്നു ഇത്. പതിനാല് ഗ്രാന്‍സ്‌ളാം കിരീടമെന്ന പീറ്റ് സാംപ്രാസിന്റെ റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്.

ടെന്നിസ് ചരിത്രത്തിലെ മഹാരഥന്‍മാരായ ബ്യോണ്‍ ബര്‍ഗ്, റോഡ് ലവര്‍, മാനുവല്‍ സാന്റാന, സാക്ഷാല്‍ പീറ്റ് സാംപ്രാസ് എന്നിവരെ സാക്ഷിനിറുത്തിയായിരുന്നു ഫെഡററുടെ ചരിത്ര വിജയം. 2003ല്‍ വിംബിള്‍ഡണ്‍ കിരീടം നേടി ഗ്രാന്‍സ്‌ളാം ടൂര്‍ണമെന്റുകളിലെ അശ്വമേധം തുടങ്ങിയ ഫെഡറര്‍ അതേ വേദിയില്‍ തന്നെ ടെന്നിസിലെ എക്കാലത്തെയും വലിയ വിജയായി എന്നതും ചരിത്രം. ഈ വിജക്കുതിപ്പിനിടയില്‍ ഫെഡററുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റെക്കോര്‍ഡുകള്‍ നിരവധി. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം, തുടര്‍ച്ചയായി പത്ത് ഗ്രാന്‍സ്‌ളാം ഫൈനലുകള്‍, തുടര്‍ച്ചയായി 21 ഗ്രാന്‍സ്‌ളാം സെമിഫൈനലുകള്‍, 20 ഗ്രാന്‍സ്‌ളാം ഫൈനലുകള്‍... വിംബിള്‍ഡണിലെ ആറ് വിജയങ്ങള്‍ക്കൊപ്പം 2005 മുതലുളള അഞ്ച് യു എസ് ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡററുടെ നേട്ടത്തിന് പൊന്‍തിളക്കം നല്‍കുന്നു.


15 ഗ്രാന്‍സ്‌ളാം കിരീടം ചൂടിയെങ്കിലും 2009ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് ഫെഡററെ സാംപ്രാസ്, ജോണ്‍ മക്കന്‍റോ, ബ്യോണ്‍ ബര്‍ഗ്, ഇവാന്‍ ലന്‍ഡ്ല്‍, ജിമ്മി കോണേഴ്‌സ്, ആര്‍തര്‍ ആഷെ, സ്‌റ്റെഫാന്‍ എഡ്ബര്‍ഗ് എന്നിവരെക്കാളുമൊക്കെ ഉയരങ്ങളിലെത്തിക്കുന്നത്. കാരണം കരിയര്‍ ഗ്രാന്‍സ്‌ളാം( നാല് ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍) നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമാണ് ഫെഡറര്‍. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലവര്‍, റോയ് എമേഴ്‌സന്‍, ആന്ദ്രേ അഗാസി എന്നിവരാണ് ഫെഡറര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. ടെന്നിസിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ബ്യോണ്‍ ബര്‍ഗിന് യു എസ് ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരിക്കല്‍പ്പോലും കിരീടം നേടായാനില്ല. സാംപ്രാസിന് ഫ്രഞ്ച് ഓപ്പണാണ് പിടി കൊടുക്കാതിരുന്നത്. സാംപ്രാസിനെപ്പോലെ കളിമണ്‍ കോര്‍ട്ടായിരുന്നു ഫെഡററുടെ കരിയറിലെയും ഏറ്റവും വലിയ വെല്ലുവിളി. തുടര്‍ച്ചയായ മൂന്നു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിന് മുന്നില്‍ അടിപതറി. പക്ഷേ ഇത്തവണ ഭാഗ്യം സ്വിസ് താരത്തിനൊപ്പമായിരുന്നു. നദാല്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ റോബിന്‍ സോഡര്‍ലിംഗിനെ തോല്‍പ്പിച്ച് കാത്തുകാത്തിരുന്ന കളിമണ്‍കോര്‍ട്ടിലെ വിജയം ഫെഡറര്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. വിംബിള്‍ഡണിലും നദാലിന്റെ അഭാവം ഫെഡറര്‍ക്ക് അനുകൂലമായി.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവുക എന്നതായിരുന്നു ബാല്യകാലത്ത് ഫെഡററുടെ ലക്ഷ്യം. സ്വന്തം നഗരത്തിലെ ഒന്നാം കിട ഫുട്‌ബോള്‍ ക്‌ളബായ എഫ് സി ബാസലിന് വേണ്ടി ബൂട്ടണിയുന്നത് പലപ്പോഴും സ്വപ്നം കാണുകയും ചെയ്തു. പക്ഷേ വിധി മറ്റൊന്നായിരുന്നു; കായിക ചരിത്രത്തിന്റെയും. ഫുട്‌ബോളിനൊപ്പം ടെന്നിസും പരിശീലിച്ചിരുന്ന ഫെഡറര്‍ പന്ത്രണ്ടാം വയസിലാണ് ടെന്നിസാണ് തന്റെ കളിയെന്ന് തിരിച്ചറിഞ്ഞത്.രണ്ടു വര്‍ഷത്തിനകം സ്വിറ്റ്‌സര്‍ലഡിലെ ചാമ്പ്യനായി കുഞ്ഞുഫെഡറര്‍ വളര്‍ന്നു. 1996ലാണ് രാജ്യാന്തര മത്‌സര രംഗത്തെത്തിയത്. 1998ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ നേടി വരാനിരിക്കുന്ന വിജയങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. 2002 വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രാസിനെ വീഴ്ത്തിയാണ് ഫെഡറര്‍ സീനിയര്‍ തലത്തില്‍ ശ്രദ്ദേയനാവുന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യനായ സാംപ്രാസ് തോല്‍വി സമ്മതിക്കുകയായിരുന്നു. വിംബിള്‍ഡണില്‍ സാംപ്രാസിന്റെ 31 മത്‌സരങ്ങളുടെ വിജയക്കുതിപ്പിനു കൂടിയായിരുന്നു തിരശീലവീണത്.


2003ലെ വിംബിള്‍ഡണ്‍ കിരീടത്തോടെ പുരുഷ ടെന്നിസ് റോജര്‍ ഫെഡറര്‍ എന്ന പേരിലേക്ക് ചുരുങ്ങിത്തുടങ്ങി. വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍ കിരീടങ്ങളും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫെഡറര്‍ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് റാക്കറ്റ് വീശി. പക്ഷേ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ മികവിനെ മറികടക്കാന്‍ ഫെഡര്‍ക്ക് കഴിഞ്ഞില്ല. 2006,2007,2008 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ ഫെഡററെ വീഴ്ത്തി.ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ വിജയിച്ചപ്പോള്‍ ഫെഡററുടെ കാലം കഴിഞ്ഞുവെന്ന് വിലയിരുത്താനും നിരവിധിയാളുകളുണ്ടായി. നദാലിന്റെ അഭാവം പ്രകടമായി ഉണ്ടെങ്കിലും തന്നെ എഴുതിത്തളളിയ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഫെഡറര്‍ക്ക് ഇത്തവണത്തെ ഗ്രാന്‍സ്‌ളാം വിജയങ്ങള്‍. ഇതേ ഫോമില്‍ കളിക്കുകയാണെന്നില്‍ വരും വര്‍ഷങ്ങളിലും ടെന്നിസ് ലോകം ഫെഡറര്‍ എന്ന പേരിനെ ചുറ്റിപ്പറ്റിതന്നെയായിരിക്കും സഞ്ചരിക്കുക.

കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിനോടേറ്റ തോല്‍വികളാണ് ഫെഡററുടെ കരിയറിലെ കറുത്ത പാടുകള്‍. ഏഴു ഗ്രാന്‍സ്‌ളാം ഫൈനലില്‍ മുഖാമുഖം നിന്നപ്പോള്‍ അഞ്ചിലും നദാലിനായിരുന്നു ജയം. ആകെ ഏറ്റുമുട്ടിയ ഇരുപത് മത്‌സരങ്ങളില്‍ പതിമ്മൂന്നിലും നദാലിന് മുന്നില്‍ ഫെഡറര്‍ കീഴടങ്ങി. കളിമണ്‍ കോര്‍ട്ടില്‍ 9-2 പുല്‍കോര്‍ട്ടിലും ഹാര്‍ഡ് കോട്ടിലുമായി 5-4 എന്നിങ്ങനെയാണ് നദാല്‍ മുന്നിട്ടു നില്‍ക്കുത്.


കൃത്യതയാര്‍ന്ന സര്‍വുകളും സമാനതകളില്ലാത്ത ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമാണ് ഫെഡററെ മറ്റുകളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഫെഡററുടെ സര്‍വീസിന്റെ ശരാശരി വേഗത. സര്‍വ് ചെയ്യുമ്പോള്‍ മനസിലുദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ തന്നെ പന്ത് പതിപ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിയുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ട് എന്നാണ് ഫെഡററുടെ ഫോര്‍ഹാന്‍ഡ് കളികളെ ജോണ്‍ മക്കന്‍റോ വിശേഷിപ്പിക്കുന്നത്. "സ്‌പെഷ്യലിസ്റ്റ് താരങ്ങളുടെ ഇക്കാലത്ത് നിങ്ങളൊരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനോ, പുല്‍ക്കോര്‍ട്ട് വിദഗ്ധനോ, ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനോ- അല്ലെങ്കില്‍ ഒരു റോജര്‍ ഫെഡററോ ആവണം" ടെന്നിസിലെ റോയല്‍ താരം ഫെഡററാണെന്ന് മഹാനായ ജിമ്മി കോണേഴ്‌സിന്റെ ഈ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു.

Post a Comment

0 Comments