സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

പെലെയോ മാറഡോണയോ...അതോ ഡിസ്‌റ്റെഫാനോയോ ?

പെലെയോ മാറഡോണയോ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ?.പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ ബില്യണ്‍ ഡോളര്‍ ചോദ്യമാണിത്. കാലത്തിനും ദേശത്തിനും അതീതമായി തര്‍ക്കങ്ങളും വാദങ്ങളും ഡ്രിബിള്‍ ചെയ്തു മുന്നേറുമ്പോള്‍ പുതിയൊരു പേരുകൂടി ഉയര്‍ന്നു വരുന്നു; ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോ. എക്കാലത്തെയും മികച്ചതാരം താന്‍ തന്നെയെന്ന് ഡീഗോ മാറഡോണ ആവര്‍ത്തിക്കുമ്പോള്‍, ഫുട്‌ബോള്‍ രാജാവ് സാക്ഷാല്‍ പെലെ തന്നെയാണ് ഡിസ്‌റ്റെഫാനോയെ താരങ്ങളുടെ താരമായി അവരോധിച്ചത്. ഇതോടെ കേമന്‍മാരില്‍ കേമനാരെന്ന ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കപ്പട്ടിക മൂന്നായി ഉയരുന്നു.

രാജ്യാന്തരതലത്തില്‍ ഫുട്‌ബോളിലെ അവസാനവാക്കായ ഫിഫയ്ക്കുപോലും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ് ഏറ്റവും മികച്ച താരം ആരെന്നത്. കണക്കെടുപ്പുകളിലും വിലയിരുത്തലുകളിലും പെലെയും മാറഡോണയും മാറി മാറി മുന്നിലെത്തുന്നു. ഇതുതന്നെയാണ് എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അസാധ്യമാക്കുന്നത്. ഈ ഇട്ടാവട്ടം ഒറ്റയടിക്ക് ഡിസ്‌റ്റെഫാനോയിലൂടെ വലുതാക്കുകയായിരുന്നു പെലെ. പറഞ്ഞത് പെലെയായതിനാല്‍ ലോകമത് ഏറ്റെടുക്കുകയും ചെയ്തു. ചര്‍ച്ച രണ്ടില്‍ നിന്ന് മൂന്നിലേക്ക് കുതിച്ചു ചാടുകയും ചെയ്തു.

പെലെയും മാറഡോണയും തമ്മിലുളള വാക്പയറ്റ് മുറുകുമ്പോഴാണ് ഡിസ്‌റ്റെഫാനോയുടെ `അരങ്ങേറ്റം' എന്നതും ശ്രദ്ധേയം. പെലെയെക്കാള്‍ മികച്ചതാരം താന്‍തന്നെയെന്ന് മാറഡോണ വാദിച്ചതിന് പെലെയുടെ ഏറ്റവും ഒടുവിലെ മറുപടി ആയിരുന്നു അര്‍ജന്റീനക്കാരന്‍ കൂടിയായ ഡിസ്‌റ്റെഫാനോ.കഴിഞ്ഞ നൂറ്റാണ്ടിലെ താരത്തെ കണ്ടെത്താനുളള ഫിഫയുടെ വോട്ടെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു റയല്‍ മാഡ്രിഡിന്റെ ഈ സുവര്‍ണ താരം. പെലെയും മാറഡോണയും ബ്രസീലിനും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കളത്തില്‍ദൈവങ്ങളായപ്പോള്‍ ഡിസ്‌റ്റെഫാനോ റയല്‍ മാഡ്രിഡിനുവേണ്ടി അടിച്ചുകൂട്ടിയ ഗോളുകളിലൂടെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചകങ്ങളില്‍ ഇടംപിടിച്ചത്. ജന്‍മനാടായ അര്‍ജന്റീനയ്ക്കും പൗരത്വം സ്വീകരിച്ച സ്‌പെയ്‌നും കൊളംബിയയ്ക്കും വേണ്ടി രാജ്യാന്തര മത്‌സരങ്ങളില്‍ ബൂട്ടുകെട്ടിയെങ്കിലും ഡിസ്‌റ്റെഫാനോയ്ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെന്നതും ചരിത്രം.

രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണ് പെലയും മാറഡോണയും. അതുകൊണ്ടുതന്നെ ഇവരെ താരതമ്യം ചെയ്യുക ദുഷ്‌കരം. കളിമികവുമായി പെലെ പത്രത്താളുകള്‍ കീഴടക്കിയപ്പോള്‍ മാറഡോണ ടെലിവിഷന്‍ യുഗത്തിലാണ് പന്തുതട്ടിയത്. ഇത് മാറഡോണയെ ജനകീയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താന്‍ ഫിഫ നടത്തിയ വോട്ടെടുപ്പ് ഇതു പകല്‍പോലെ വ്യക്തമാക്കുന്നു. ഫിഫ വെബ്‌സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മാറഡോണയ്ക്ക് കിട്ടിയത് 53.60 ശതമാനം വോട്ടുകളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പെലെയ്ക്ക് ലഭിച്ചത് 18.53 ശതമാനം വോട്ടുകള്‍ മാത്രം. ഡിസ്‌റ്റെഫാനോ(0.68%) പതിനാലാം സ്ഥാനത്തായിരുന്നു. യുസേബിയോ(6.21%) , റോബര്‍ട്ടോ ബാജിയോ(5.42%), റൊമാരിയോ(1.69%) എന്നിവരായിരുന്നു മൂന്നു മുതല്‍ അഞ്ചുവരെ സ്ഥനങ്ങളില്‍. എന്നാല്‍ പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട ഫിഫ സമിതിയുടെ വോട്ടെടുപ്പില്‍ പെലെ ഒന്നാം സ്ഥാനത്തത്തെത്തി. മാറഡോണ അഞ്ചാമതായപ്പോള്‍ യോഹാന്‍ ക്രൈഫ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഡിസ്‌റ്റെഫാനോ എന്നിവരാണ് രണ്ടു മുതല്‍ നാല് വരെയുളള സ്ഥാനങ്ങളില്‍ എത്തിയത്. ഫിഫ മാഗസിന്റെയും ഗ്രാന്റ് ജൂറിയുടെയും വോട്ടെടുപ്പിലും പെലെയ്ക്ക് തന്നെ ഒന്നാം സ്ഥാനം. 72.8% വോട്ടുകളാണ് നേടിയത്. 6.0%വോട്ടുകളുമായി മാറഡോണയ്ക്ക് മൂന്നാമതെത്താനെ കഴിഞ്ഞുളളൂ. ഡിസ്‌റ്റെഫാനോ 9.8% വോട്ടുകളുമായി രണ്ടാമതെത്തി. ആധുനിക യുഗത്തിന്റെ മാധ്യമമായ ഇന്റര്‍നെറ്റ് പോളിംഗില്‍ മാത്രമാണ് മാറഡോണ മുന്നിലെത്തിയത്. വിദഗ്ധസമിതിയുടെ കളങ്ങളിലെല്ലാം നിറഞ്ഞ് നിന്നത് ബ്രസീലിയന്‍ ഇതിഹാസമായിരുന്നു.മാറഡോണയെ മറികടന്ന് ഡിസ്‌റ്റെഫാനോ മുന്നേറിയെന്നതും ശ്രദ്ധേയം.

ഇനിയല്‍പ്പം പഴയകാലത്തിലേക്ക്...

1957-1971 വരെയായിരുന്നു പെലെ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടിയത്. 92 മത്‌സരങ്ങളില്‍ നിന്ന് 77ഗോളുകള്‍. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി 438മത്‌സരങ്ങളില്‍ നിന്ന് 474 ഗോളുകളും അടിച്ചുകൂട്ടി. അവസാനകാലത്ത് അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി 64 മത്‌സരങ്ങളില്‍ നിന്ന് 17 ഗോളുകളും പെലെ നേടി. കരിയറില്‍ ആയിരത്തിലധികം ഗോള്‍നേടുന്ന ആദ്യ താരവും പെലെ തന്നെ. മൂന്നു ലോകകപ്പുകളില്‍ മുത്തമിട്ട പെലെ നാലു ലോകകപ്പുകളില്‍ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടി(1958, 1962, 1966, 1970). മൂന്നു ലോകകപ്പ് ഫൈനലുകളില്‍(1958, 1962, 1970) കളിച്ച ഏകതാരവും പെലെയാണ്. പതിനാറാം വയസില്‍(1957) ദേശീയ ടീമിലെത്തിയ പെലെ തൊട്ടടുത്ത വര്‍ഷം ലോകകപ്പില്‍ അരങ്ങേറി. സ്വീഡനെ 5-2ന് തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ രണ്ടു എണ്ണംപറഞ്ഞ ഗോളുകള്‍ എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ പേരിനൊപ്പമുണ്ടായിരുന്നു. ഇതില്‍ ആദ്യത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടാണ് ഇന്നും കണക്കാക്കുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ ആറു ഗോളുകളായിരുന്നു പെലെയുടെ സംഭാവന.ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം,തുടങ്ങിയ ഒട്ടനവധി റെക്കോര്‍ഡുകളും പെലെയ്ക്ക് സ്വന്തമായി. തുടര്‍ന്ന് മൂന്നുലോകകപ്പുകളില്‍ കൂടി പന്തുതട്ടിയ പെലെ ഫുട്‌ബോള്‍ രാജാവ് എന്ന പേരും സ്വന്തമാക്കി. ക്‌ളബ് തലത്തില്‍ സാന്റോസിലായിരുന്നു പെലെയുടെ കരിയര്‍ മുഴുവന്‍. കോസ്‌മോസിനുവേണ്ടി ഒരൊറ്റ വര്‍ഷമാണ് പെലെ കളിച്ചത്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 1999ല്‍ പെലെയെ അത്‌ലറ്റ് ഒഫ് ദ സെഞ്ച്വറിയായി തിരഞ്ഞെടുത്തു. ടൈംമാഗസിന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളിലൊരാളായും തിരഞ്ഞെടുത്തു.

ഇന്‍സൈഡ് ഫോര്‍വേഡായും, സ്‌ട്രൈക്കറായും ബൂട്ടുകെട്ടിയ പെലെ പില്‍ക്കാലത്ത് പ്‌ളേമേക്കറുടെ റോളിലേക്ക് ഉയരുകയും ചെയ്തു. കണിശതയാര്‍ന്ന പാസുകളും എതിരാളികളെ വട്ടംകറക്കുന്ന ഡ്രിബഌംഗും അതിശക്തമായ ഷോട്ടുകളും വേഗതുമായിരുന്നു പെലെയുടെ മികവിന്റെ മുഖമുദ്ര. അര്‍ധാവസരങ്ങള്‍പോലം ലക്ഷ്യത്തിലെത്തിക്കുന്ന ബ്രസീലിയന്‍ ഇതിഹാസം ഹെഡറിലൂടെ ഗോള്‍നേടുന്നതിലും അഗ്രഗണ്യനായിരുന്നു.

പെലെയുടെ സമകാലികനായിരുന്ന ഡിസ്‌റ്റെഫാനോ തുടര്‍ച്ചയായി അഞ്ചുവര്‍ഷം റയല്‍ മാഡ്രിഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയാണ് (1955-56, 1956-57, 1957-58, 1958-59, 1959-60) ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഡ്രിബിള്‍ചെയ്ത് കയറിയത്. റയലിന് വേണ്ടി 282 മത്‌സരങ്ങളില്‍ നിന്ന് 216 ഗോളുകളാണ് ഡിസ്‌റ്റെഫാനോ അടിച്ചുകൂട്ടിയത്. അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍പ്‌ളേറ്റിനുവേണ്ടി 49 ഗോളുകളും കൊളംബിയന്‍ ക്ലബ്ബായ മില്യണയേഴ്‌സിനുവേണ്ടി 88 ഗോളുകളും സ്‌പെയ്‌നിലെ എസ്പാനിയോളിന് വേണ്ടി 11 ഗോളുകളും ഡിസ്‌റ്റെഫാനോ നേടി. കുന്തമുനയെന്ന് കളിക്കളത്തില്‍ അറിയപ്പെട്ട ഡിസ്‌റ്റെഫാനോ അര്‍ജന്റീനയ്ക്ക് വേണ്ടി ആറുമത്‌സരങ്ങള്‍ കളിച്ചു. പക്ഷേ അന്ന് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയില്ല. സ്‌പെയ്‌ന് വേണ്ടി 31 മത്‌സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയെങ്കിലും സ്‌പെയ്‌നും അക്കാലത്ത് ലോകകപ്പ് ബെര്‍ത്ത് നേടിയില്ല. കൊളംബിയയ്ക്ക് വേണ്ടി നാലു മത്‌സരങ്ങളിലും ഡിസ്‌റ്റെഫാനോ ജഴ്‌സിയണിഞ്ഞു.

കാളക്കൂറ്റന്റെ കരുത്തും വേഗതയും തന്ത്രങ്ങളുമാണ് ഡിസ്‌റ്റെഫാനോയെ ഗോള്‍വേട്ടയ്‌ക്കൊപ്പം ശ്രദ്ധേയനാക്കിയത്. എതിരാളികളുടെ പ്രതിരോധക്കോട്ടകള്‍ പിളര്‍ക്കുന്ന ഡിസ്‌റ്റെഫാനോയെ ഗ്രറണ്ടിന്റെ ഏതുഭാഗത്തും കാണാമായിരുന്നു. എതിരാളിയുടെ നീക്കംമുന്‍കൂട്ടിക്കാണാനുളള ശേഷിയായിരുന്നു ഡിസ്‌റ്റെഫാനോയുടെ ഏറ്റവും വലിയ പ്രത്യേകത. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഡിസ്‌റ്റെഫാനോ ഇപ്പോള്‍ ക്ലബിന്റെ ഓണററി പ്രസിഡന്റ്കൂടിയാണ്.

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ദൈവവും സാത്താനുമാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ. കളിക്കളത്തിലെ മാന്ത്രിക സ്പര്‍ശം അദ്ദേഹത്തെ ദൈവമാക്കുമ്പോള്‍ വ്യകതിജീവിതത്തിലെ താളപ്പിഴകള്‍ സാത്താനാക്കുന്നു. ആധുനിക കാലത്തെ താരമായ മാറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്‌സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. പെലെയെപ്പോലെ നാലു ലോകകപ്പുകളില്‍(1982,1986,1990,1994) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞു.1986 മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരുമാക്കി. ഈ ലോകകപ്പിലെ ഇംഗഌണ്ടിനെതിരെയുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്‌സരവും മാറഡോണയെന്ന ഇതിഹാസതാരത്തിന്റെ ഇരുപുറങ്ങള്‍ കായികലോകം കണ്ടു.
ദൈവത്തിന്റെ കൈ എന്ന് പില്‍ക്കാല ചരിത്രം വിശേഷിപ്പിച്ച കുപ്രസിദ്ധമായ ഗോള്‍. തലയ്ക്ക് പകരം കൈകൊണ്ടായിരുന്നു ഡീഗോ പന്ത് ഇംഗ്‌ളണ്ടക വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ ഫുട്‌ബോളിന്റെ ഓര്‍മ്മയില്‍ അതുവരെ ഇല്ലാത്ത ഒന്നായിരുന്നു. അറുപത് മീറ്റര്‍ ഓട്ടത്തിനിടെ ആറ്ഇംഗ്ലീഷ്‌ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് നേടിയ ഗോള്‍. കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി വിലയിരുത്തുന്നതും ഈ മാറഡോണ ഗോള്‍തന്നെ. പക്ഷേ മയക്കുമരുന്നുപയോഗിച്ചതിന് 1994 ലോകകപ്പിനിടെ ഡീഗോയെ നാട്ടിലേക്ക് മടക്കിയയച്ചു. അതിനു മുന്‍പും പതിനഞ്ച് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

അര്‍ജന്റീന ജൂനിയേഴ്‌സ്(116 ഗോളുകള്‍), ബോക്ക ജൂനിയേഴ്‌സ്(70ഗോളുകള്‍),ബാഴ്‌സലോണ(36 ഗോളുകള്‍),നാപ്പോളി(188 ഗോളുകള്‍) എന്നിവിടങ്ങളിലായിരുന്നു മാഡോണയുടെ ക്‌ളബ് കരിയര്‍. കളിക്കളത്തിലെ മികവിനൊപ്പം എന്നുമൊപ്പം വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു ഈ ഇടങ്കാലന്‍.അഞ്ചടി അഞ്ചിഞ്ചുകാരനായ മാറഡോണ ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മാതൃകയായിരുന്നു. അസാധാരണ പന്തടക്കത്തിലൂടെ എതിരാളിയെ വട്ടംകറക്കി സഹതാരങ്ങള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കുന്നതും ഏത്പ്രതിരോധവും പിളര്‍ക്കുന്ന അപ്രതീക്ഷിത പാസുകളും

മാറഡോണ സ്‌പെഷ്യല്‍ തന്നെ. അതിവേഗത്തില്‍ എതിരാളികളെ കബളിപ്പിച്ച് ഇടതുവിംഗിലൂടെ പാഞ്ഞിരുന്ന മാറഡോണ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. ഈ മിടുക്ക് സൂപ്പര്‍താരത്തെ നിരന്തര ഫൗളിന് വിധേയനാക്കുകയും ചെയ്തു.

പെലെ ബ്രസീലിലും ലോകകപ്പിലും മാത്രം കളിച്ചാണ് രാജപദവിയിലെത്തിയത്. ഡിസ്‌റ്റെഫാനോയും മാറഡോണയും ഏറ്റവും മികച്ച പ്രതിരോധനിരക്കാരുളള യൂറോപ്പിലും; ഇറ്റാലിയന്‍ ലീഗില്‍ കളിച്ച മാറഡോണ പ്രത്യേകിച്ചും. 1986ല്‍ മാറഡോണ ഏറക്കുറെ ഒറ്റയ്ക്കാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. പെലെയ്ക്കാവട്ടെ ദിദി, ഗാരിഞ്ച തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പിന്തുണയുണ്ടായിരുന്നു.പക്ഷെ മികവുറ്റ താരനിരയുണ്ടായിരുന്നെങ്കിലും അവരെയെല്ലാം അതിശയിക്കുന്ന സ്‌കോറിംഗ് മികവ് പെലെയെ മുന്നിലെത്തിക്കുന്നു. കൂട്ടിക്കിഴിക്കലുകളില്‍ ഇവരുടെ കളങ്ങള്‍ ഏറിയും കുറഞ്ഞും ഗോളുകളാല്‍ നിറയുന്നു . കാലഘട്ടമെന്ന `സൂപ്പര്‍താരവും' കൂട്ടിക്കിഴിക്കലില്‍ ഒപ്പത്തിനൊപ്പമുണ്ട്. കാലവും ചരിത്രവും ഇതൊക്കെയാണ്. കേമന്‍മാരില്‍ കേമനാരെന്ന, ഇന്നലെ വരെയുണ്ടായിരുന്ന ചര്‍ച്ച ഇനിയും കൊഴുക്കും. ഉത്തരം കണ്ടെത്തുക അപ്പോഴും അസാധ്യമായിരിക്കും. അപ്പോള്‍ താരങ്ങളുടെ താരമാരെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ മാത്രം ഇഷ്ടത്തിന് അനുസരിച്ച്.

Post a Comment

1 Comments

മറഡോണ മാത്രം...ഫുട്ബോളിലെ ദൈവം!