തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരമുയര്‍ത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെഭാഗമായി എഐഎഫ്എഫ് ദേശീയ ലീഗില്‍ സ്വന്തം ടീമിനെ അണിനിരത്തും. 21 വയസ്സില്‍ താഴെയുളളതാരങ്ങളാണ് ടീമിലുണ്ടാവുക. 2018 ലോകകപ്പ് യോഗ്യതാറൗണ്ടിനുളള ഇന്ത്യന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്വന്തം ടീമിലൂടെ ലക്ഷ്യമിടുന്നത്.
ഡല്‍ഹി കേന്ദ്രമാക്കിയാണ് എഐഎഫ്എഫിന്റെ ടീം രൂപീകരിക്കുക. ഇതിനായി 24 യുവതാരങ്ങളുടെ പട്ടിക തയ്യാറാക്കി. ഇതില്‍ ഒരൊറ്റ മലയാളി താരംപോലുമില്ല. വിവിധ ക്ളബുകളില്‍ നിന്നും അക്കാഡമികളില്‍ നിന്നുമാണ് കളിക്കാരെ കണ്ടെത്തിയത്. ഇവരില്‍ പലരും ഏഷ്യന്‍ ഗെയിംസിനുളള ക്യാമ്പിലുളളവരാണ്. ഇവരുമായി നാലുവര്‍ഷ കരാറാണ് എഐഎഫ്എഫിനുണ്ടാവുക. കളിക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങളൊരുക്കുമെന്നാണ് എഐഎഫ്എഫ് പറയുന്നത്.
ഐലീഗ് ടീമുകളുടെ എണ്ണം പതിനാറായി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് എഐഎഫ്എഫ് സ്വന്തം ടീം എന്ന ആശയത്തിലെത്തിയത്. അടുത്ത സീസണോടെ ഫെഡറേഷന്റെ ക്ലബ് യാഥാര്‍ഥ്യമാവും. ഫിഫയുടെയും എഎഫ് സിയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ടീം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ലഭിക്കുന്ന നിരക്കിലെ പ്രതിഫലം താരങ്ങള്‍ക്ക് നല്‍കും. 2010 ലോകകപ്പ് യോഗ്യതാ റൗണ്ടിനുളള ഇന്ത്യന്‍ടീമിലേക്ക് ചുരുങ്ങിയത് 10 താരങ്ങളെയെങ്കിലും സംഭാവന ചെയ്യുകയെന്നതാണ് ടീമിലൂടെ എഐഎഫ്എഫ് ഉദ്ദേശിക്കുന്നത്.
മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഡെംബോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് എന്നീ ക്ലബുകളില്‍ നിന്നും ടാറ്റ ഫുട്ബോള്‍ അക്കാഡമിയില്‍ നിന്നുമാണ് പ്രധാനമായും കളിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബിലും ഇല്ലാത്ത നാലുതാരങ്ങളും 24 അംഗ പ്രാഥമിക ടീമിലുണ്ട്.
അതേസമയം എഐഎഫ്എഫിന്റെ തീരുമാനം ക്ലബുകള്‍ക്ക് തിരിച്ചടിയാവും. ദേശീയ ക്യാമ്പിലെ 30 കളിക്കാരെ ഏഴുമാസത്തേക്ക് ക്ലബുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ദേശീയകോച്ച് ബോബ് ഹൂട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2011 ഏഷ്യാകപ്പിനുളള ടീമിനെ സജ്ജമാക്കാനാണ് ഹൂട്ടന്റെ ഈ തീരുമാനം. ഇവര്‍ക്കൊപ്പം 24 കളിക്കാരെക്കൂടി സ്വന്തമാക്കുന്നതോടെ ക്ളബുകള്‍ എഐഎഫ്എഫിന്റെ ടീമിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്.
0 Comments