സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇവര്‍ കറുത്തമുത്തുകള്‍

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പത്ത് ആഫ്രിക്കന്‍ താരങ്ങളെക്കുറിച്ച്...

യുസേബിയോ

ആഫ്രിക്ക ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ചതാരമാണ് യുസേബിയോ. എന്നാല്‍ ഒരിക്കല്‍പ്പോലും ജന്‍മനാടിനുവേണ്ടി പന്തുതട്ടാനുളള ഭാഗ്യം ഈ കറുത്തമുത്തിനുണ്ടായില്ല. മൊസാമ്പിക്കായിരുന്നു യുസേബിയോയുടെ ജന്‍മദേശം. കളിക്കളത്തില്‍ നിന്ന് വിരമിക്കുംവരെ മൊസാമ്പിക് പോര്‍ട്ടുഗലിന്റെ കീഴില്‍​നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നില്ല.

ആഫ്രിക്കയില്‍​ജനിച്ചുവെങ്കിലും പോര്‍ട്ടുഗലിന് വേണ്ടിയാണ് യുസേബിയോ ബൂട്ടുകെട്ടിയത്. 64 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ നേടി ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരങ്ങളുടെ പട്ടികയില്‍ ഇടംനേടി. 1966 ലോകകപ്പില്‍ ടോപ് സ്‌കോററായ യുസേബിയോയുടെ മികവില്‍ പോര്‍ട്ടുഗല്‍ മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പില്‍ പോര്‍ട്ടുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.
ആറുഗോളുകളോടെയാണ് കറുത്തപുളളിപ്പുലി എന്നറിയപ്പെ യുസേബിയോ ഗോള്‍ഡന്‍ബൂട്ട് സ്വന്തമാക്കിയത്. ജന്‍മനാടിന് വേണ്ടിയല്ലെങ്കിലും ഈ നേട്ടംകൈവരിച്ച ഏക ആഫ്രിക്കക്കാരനാണ് യുസേബിയോ. 1965ല്‍ യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്കാരവും നേടി. 715 മത്സരങ്ങളില്‍ ബെന്‍ഫിക്കയ്‌ക്ക് വേണ്ടി ബൂട്ടുകെട്ടിയ യുസേബിയോ 715 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ജോര്‍ജ് വിയ

നിര്‍ഭാഗ്യവാനായ മറ്റൊരു ആഫ്രിക്കന്‍ ഫുട്ബോളറാണ് ജോര്‍ജ് വിയ. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തെയും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറെന്ന് നിസ്സംശയം പറയാവുന്ന താരം. ലോകോത്തര താരമായെങ്കിലും വിയയുടെ സ്വന്തം ടീമായ ലൈബീരിയ ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യത നേടിയില്ല. കളിക്കളങ്ങളോട് വിട പറയുമ്പോള്‍ വിയയുടെ ഏറ്റവും വലിയ ദു:ഖവും ഇതായിരുന്നു.

ലോകകപ്പില്‍ കളിക്കുക എന്നതൊഴികെയുളള എല്ലാ ബഹുമതികളും വിയ സ്വന്തം പേരിനൊപ്പമാക്കിയിരുന്നു. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളറായി. 1995 ആയിരുന്നു വിയയുടെ സുവര്‍ണ വര്‍ഷം. ആഫ്രിക്കന്‍, യൂറോപ്യന്‍, ഫിഫ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത് വിയ ആയിരുന്നു. ഈ നേട്ടം കൈവരിച്ച ഏകതാരവും വിയ തന്നെ.

സാമുവല്‍ എറ്റൂ

കാമറൂണ്‍ ഫുട്ബോള്‍​ലോകത്തിന് നല്‍കിയ ഗോള്‍ വേട്ടക്കാരനാണ് സാമുവല്‍ എറ്റൂ. ഇന്റര്‍ മിലാന്‍ താരമായ എറ്റൂ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായ താരമാണ്. രണ്ടു തവണ ബാഴ്‌സലോണക്ക് വേണ്ടിയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌പാനിഷ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച എറ്റൂ ബാഴ്‌സലോണയ്ക്ക് വേണ്ടി 108 ഗോളുകള്‍ നേടി. 94 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് എറ്റൂവിന്റെ സമ്പാദ്യം. 2003,2004,2005 വര്‍ങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടു.

ഫിനിഡി ജോര്‍ജ്

1994, 1998 ലോകകപ്പുകളില്‍ നൈജീരിയന്‍ ടീമിന്റെ നെടുന്തൂണായിരുന്നു ഫിനിഡി ജോര്‍ജ്. അയാക്സ് ആംസ്റ്റര്‍ഡാമിലൂടെ ചാമ്പ്യന്‍സ് ലീഗ് കിരീട വിജയത്തിലും പങ്കാളിയായി. തുടര്‍ന്ന് റയല്‍ ബെറ്റിസ്, റയല്‍ മയോര്‍ക്ക തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.

റോജര്‍ മില്ല

1990 ലോകകപ്പിന്റെ ഏറ്റവും തിളക്കമുളള ഓര്‍മകളിലൊന്നാണ് റോജര്‍ മില്ല. ഗോള്‍ നേടിയ ശേഷം കോര്‍ണര്‍ ഫ്ലാഗിനടുത്ത് മില്ല നടത്തിയ നൃത്തച്ചുവടുകള്‍ കാലത്തിന് മായ്‌ക്കാനാവാത്ത ഓര്‍മചിത്രങ്ങളാണ്. നാലു തവണ എതിരാളികളുടെ വല ചലിപ്പിച്ച മില്ല കാമറൂണിനെ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തിച്ചു.
മുപ്പത്തിയെട്ടാം വയസ്സിലാണ് മില്ല ലോകകപ്പില്‍ മിന്നും കളി കെട്ടഴിച്ചത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനും മറ്റാരുമായിരുന്നില്ല. 1994 ലോകകപ്പില്‍ ഗോളടിച്ച് മില്ല തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയും ചെയ്‌തു, മുപ്പത്തിയെട്ടാം വയസ്സില്‍. നൂറ്റാണ്ടിലെ ആഫ്രിക്കന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മില്ല ആയിരുന്നു.

ദിദിയര്‍ ദ്രോഗ്‌ബ

ഐവറി കോസ്‌റ്റിന്റെ കൊടിയടയാളമാണ് ദിദിയര്‍ ദ്രോഗ്‌ബ. 2006 ലോകകപ്പില്‍ മരണഗ്രൂപ്പില്‍ പെട്ടതിനാല്‍ ഐവറികോസ്റ്റിനെ രക്ഷിക്കാന്‍ ദ്രോഗ്‌ബക്കായില്ല. 67 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് ദ്രോഗ്‌ബയുടെ സമ്പാദ്യം.

ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ ഗോളടി യന്ത്രമാണ് ദ്രോഗ്‌ബ. ചെല്‍സിക്കുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരവും വിദേശതാരവും ദ്രോഗ്‌ബ തന്നെ. ഐവറികോസ്റ്റിന്റെ എക്കാലത്തെയും മികച്ച സ്കോററും ദ്രോഗ്‌ബയാണ്. 2006,2009 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു.

അബേദി പെലെ

ലോകകപ്പില്‍ ബൂട്ടണിയാന്‍ കഴിയാത്ത മറ്റൊരു പ്രതിഭയാണ് ഘാനയുടെ അബേദി പെലെ. ഒളിമ്പിക് മാഴ്‌സെയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി.യൂറോപ്യന്‍ ഫുട്ബോളില്‍ ആഫ്രിക്കന്‍ താരങ്ങളുടെ ചുവടുറപ്പിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചതും അബേദി പെലെ ആയിരുന്നു. 1991, 1992, 1993 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.

ഹുസ്സാം ഹസ്സന്‍

ഈജിപ്ഷ്യന്‍ ഫുട്ബോളിലെ ഇതിഹാസ താരമാണ് ഹുസ്സാം ഹസ്സന്‍. ഈജിപ്റ്റിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം ഹസ്സനാണ്. 169 മത്സരങ്ങള്‍. 69 ഗോളുകള്‍ നേടി. 20 വര്‍ഷമാണ് ഹസ്സന്‍ ഈജിപ്റ്റിന് വേണ്ടി ബൂട്ടണിഞ്ഞത്. 1990 ലോകകപ്പിലും കളിച്ചു. 50 വര്‍ഷത്തെ ഏറ്റവും മികച്ച ആഫ്രിക്കന്‍ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

നുവാന്‍കോ കാനു

1998, 2002 ലോകകപ്പുകളില്‍ നൈജീരിയന്‍ കുപ്പായമണിഞ്ഞ ഫോര്‍വേഡാണ് നുവാന്‍കോ കാനു. അയാക്സ്, ഇന്റര്‍ മിലാന്‍, ആഴ്‌സനല്‍ എന്നീ മുന്‍നിര ക്ലബുകളിലും ബൂട്ടണിഞ്ഞു. 79 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി. 1996, 1999 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ താരമായി. 1996 ഫിഫ ഫുട്ബോളര്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. ഇതേ വര്‍ഷം ഒളിംപിക് സ്വര്‍ണം നേടി.

മൈക്കല്‍ എസ്സിയന്‍

ഘാനയുടെ പ്രതീക്ഷയാണ് മൈക്കല്‍ എസ്സിയന്‍. 2006 ലോകകപ്പില്‍ ഘാന ആദ്യമായി കളിച്ചപ്പോള്‍ ആ ടീമിലംഗമായി. 51 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടി. പ്രിമിയര്‍ ലീഗില്‍ ചെല്‍സിയുടെ താരമാണ്.

Post a Comment

0 Comments