സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ബാറ്റിംഗില്‍ സച്ചിന്‍; ബൗളിംഗില്‍ മഗ്രാത്ത്

റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. ഓരോ റണ്‍സും ഓരോ വിക്കറ്റും റെക്കോര്‍ഡ് പുസ്‌തകത്തിലേക്കാണ് പിറന്നു വീഴുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ഇനിയുളള നാളുകള്‍ കഴിഞ്ഞകാല തകര്‍പ്പന്‍ പ്രകടനങ്ങളെക്കുറിച്ചാവും വാചാലരാവുക. അക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളും വിക്കറ്റ് വീഴ്‌ത്തിയവരും ആയിരിക്കും മുന്‍പന്തിയില്‍ ഉണ്ടാവുക. അവരെക്കുറിച്ചിതാ...

സച്ചിനെന്ന റണ്‍യന്ത്രം

ടെസ്‌റ്റ് - ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഏകദിന ലോകകപ്പിലും ഏറ്റവും റണ്‍സ് നേടിയ താരമെന്ന ബഹുമതിക്ക് അവകാശി. 36 മത്സരങ്ങളില്‍ നിന്ന് 1796 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 57.93 ആണ് ലോകകപ്പില്‍ സച്ചിന്റെ ബാറ്റിംഗ് ശരാശരി. നാല് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും ലോകകപ്പില്‍ സച്ചിന്റെ പേരിലുണ്ട്. 152 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 2003ലും 2007ലും ഓസീസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പോണ്ടിംഗ് 39 മത്സരങ്ങളില്‍ നിന്ന് 1537 റണ്‍സ് നേടിയിട്ടുണ്ട്. ബാറ്റിംഗ് ശരാശരി 48.03 റണ്‍സാണ്. വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറയാണ് റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. 34 മത്സരങ്ങളില്‍ നിന്ന് ലാറ 42.24 ബാറ്റിംഗ് ശരാശരിയില്‍ 1225 റണ്‍സെടുത്തു.

സ്‌ട്രൈക്ക് റേറ്റില്‍ ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രൈസ്‌റ്റാണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ഗില്‍ക്രൈസ്‌റ്റിന്റെ സ്‌ട്രൈക്ക് റേറ്റ് 98.01 ആയിരുന്നു. ഗില്ലി 31 മത്സരങ്ങളില്‍ നിന്ന് 1085 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. സനത് ജയസൂര്യ (90.66) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (88.21)എന്നിവരാണ് സ്‌ട്രൈക്ക് റേറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും സച്ചിനാണ്. 2003ല്‍ ലോകകപ്പില്‍ നേടിയ 673 റണ്‍സ്. രണ്ടാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്‌ഡനാണ്. കഴിഞ്ഞ ലോകകപ്പില്‍ നേടിയ 695 റണ്‍സ്.

എവര്‍ഗ്രീന്‍ മഗ്രാത്ത്

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയുടെ ഗ്ലെന്‍ മഗ്രാത്താണ് ഒന്നാമന്‍. നാല് ലോകകപ്പുകളില്‍ നിന്ന് 71 വിക്കറ്റുകളാണ്‌ മഗ്രാത്തിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് ലോകകപ്പുകളിലും ഓസീസിനെ കിരീടത്തിലെത്തിക്കാനായി എന്നതാണ് മഗ്രാത്തിന്റെ ഏറ്റവും വലിയ നേട്ടം. 15 റണ്‍സ്‌ വഴങ്ങി ഏഴു വിക്കറ്റ്‌ വീഴ്‌ത്തിയതാണ്‌ മികച്ച പ്രകടനം. 2003ല്‍ നമീബിയയ്‌ക്കെതിരെയായിരുന്നു ഈ വിക്കറ്റ് വേട്ട.

പാകിസ്ഥാന്റെ വസീം അക്രമാണ് വിക്കറ്റുവേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 36 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകളാണ്‌ അക്രം വീഴ്‌ത്തിയത്. 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അവസാന ലോകകപ്പ്‌ കളിക്കുന്ന മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 31 മത്സരങ്ങളില്‍ നിന്ന് 53 വിക്കറ്റുകളാണ് മുരളിയുടെ സമ്പാദ്യം. 30 റണ്‍സിന് ഏഴ് വിക്കറ്റ് മികച്ച പ്രകടനവും.

Post a Comment

0 Comments