സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

വൈന്‍ , വുമണ്‍ , വിക്കറ്റ് = വോണ്‍

സ്‌പിന്‍ ബൗളറുടെ കൈവിരലുകളില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പന്തുപോലെയാണ് ഷെയ്‌ന്‍ വോണ്‍. കുത്തിത്തിരിയുന്ന പന്ത് ബാറ്റ്‌സ്‌മാന്റെ കണക്കുകൂട്ടലും പ്രതിരോധവും തകര്‍ത്ത് വിക്കറ്റ് തകര്‍ക്കാം. അല്ലെങ്കില്‍ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തപ്പെടാം...പ്രവചനാധീതമായ സാധ്യതകള്‍ നിരവധിയാണ്. ഇതുപോലെതന്നെയാണ് വോണിന്റെ ജീവിതവും.

കളിക്കളത്തിലും കളത്തിന് പുറത്തും സമാനതകളില്ലാത്ത വോണ്‍ ഈ ഐ പി എല്ലോടെ കളിമതിയാക്കുകയാണ്, നാല്‍പ്പത്തിയൊന്നാം വയസ്സില്‍. ലഗ്‌സ്‌പിന്‍ രാജാവെന്ന സുവര്‍ണ കിരീടവുമായാണ് 2007ല്‍ വോണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമക്കുമ്പോള്‍ 708 വിക്കറ്റുകളാണ് വോണിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഐ പി എല്ലിലെത്തി ആദ്യസീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ ചാമ്പ്യന്‍മാരാക്കി അത്ഭുതം രചിച്ചു. സാക്ഷാല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വോണ്‍.

പ്രതിഭാവിലാസംകൊണ്ട് കളിക്കളത്തില്‍ എതിരാളികളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുന്ന വോണ്‍ കളത്തിന് പുറത്തും വ്യത്യസ്‌തനായിരുന്നു. പുകവലിയും മദ്യപാനവും സ്‌ത്രീകളുമായി ചേര്‍ന്നുളള വിവാദങ്ങളുമെല്ലാം എപ്പോഴും വോണിനെ മാധ്യമങ്ങളില്‍ നിറച്ചു. ഇക്കാരണങ്ങള്‍കൊണ്ട് മാത്രമാണ് വോണിന് ഓസീസ് നായകനാവാന്‍ കഴിയാതിരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ലഭിക്കാത്ത ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ എന്ന വിശേഷണവും ഇതോടെ വോണിന് സ്വന്തമായി.

1992ല്‍​ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 150 റണ്‍സിന് നേടിയതാവട്ടെ ഒരൊറ്റ വിക്കറ്റും. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പന്തെറിഞ്ഞ ബഹുമതിയും വോണിനെ തേടിയെത്തി. ആഷസ് പരമ്പരയില്‍ മൈക് ഗാറ്റിംഗിനെ പുറത്താക്കിയാണ് വോണ്‍ നൂറ്റാണ്ടിന്റെ ഏറുകാരനായത്. 1999ല്‍ ഓസീസ് ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഫൈനലിലെ കളിയിലെ കേമന്‍ വോണായിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് വോണിന് തൊട്ടടുത്ത ലോകകപ്പില്‍ കളിക്കാനായില്ല. പരസ്‌ത്രീകളുമായുളള വോണിന്റെ ബന്ധം ഭാര്യ സിമോണ്‍ പിരിഞ്ഞുപോകാന്‍ കാരണമായി.

ഇപ്പോള്‍ ബ്രിട്ടീഷ് നടി എലിസബത്ത് ഹേര്‍ലിയുടെ കാമുകനാണ് വോണ്‍. ഹേര്‍ലിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വോണ്‍ ഐ പി എല്ലില്‍ നിന്ന് വിരമിക്കുന്നത്.

Post a Comment

1 Comments

B Shihab said…
i have no such opinions