സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

വേഗമല്ല, പണമാണ് പ്രധാനം

ക്രിക്കറ്റ് കളിതുടങ്ങുമ്പോള്‍ അതിവേഗത്തിലാണ് പന്തെറിയുക. പരമാവധി വേഗത്തില്‍. ഈ വേഗത്തിന്റെ മികവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ജൂനിയര്‍ ടീമിലുമെത്തും. അവിടെയും വേഗം തന്നെയായിരിക്കും ആയുധം. എന്നാല്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതോടെ ഈ വേഗം കണികാണാന്‍ പറ്റില്ല. സമീപകാല ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ അവസ്ഥയാണിത്.

ഒന്നല്ല, ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇര്‍ഫാന്‍ പഠാന്‍, ഇശാന്ത് ശര്‍മ, മുനാഫ് പട്ടേല്‍ എന്നിവരൊക്കെ ഈ പട്ടികയില്‍ വരുന്നവരാണ്. വേഗം കുറച്ച് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഇര്‍ഫാന്‍ ടീമില്‍ നിന്ന് പുറത്തായി. ഇശാന്തും ഇതേ പാതിയിലൂടെയാണ് നീലക്കുപ്പായത്തിന് പുറത്തായത്. ഒടുവില്‍ വേഗം വീണ്ടടുത്താണ് ഇശാന്ത് ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയത്. ടീം ഇന്ത്യയുടെ സ്ഥിരനിക്ഷേപങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട താരങ്ങളായിരുന്നു ഇര്‍ഫാനും ഇശാന്തും എന്നകാര്യം ആരും മറക്കുമെന്ന് തോന്നുന്നില്ല.

ഇന്ത്യയിലെ ബാറ്റ്‌സ്മാന്‍മാര്‍ പൊതുവെ അതിവേഗ പന്തുകളെ നേരിടുന്നതില്‍ ദൗര്‍ബല്യം ഉളളവരാണ്. അതുകൊണ്ടുതന്നെയാണ് അതിവേഗ ബൗളര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്നത്. എന്നാല്‍ ഈ പ്രകടനവുമായി രാജ്യാന്തര ക്രിക്കറ്റില്‍ എത്തുമ്പോള്‍ കളിമാറുന്നു. ചെറിയ പിഴവിന് പോലും വലിയ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇതേത്തുടര്‍ന്നാണ് ടീം ഇന്ത്യയുടെ ഭാഗമാവുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മീഡിയം പേസര്‍മാര്‍ ആകുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്‍ എന്ന വിശേഷണത്തോടെയാണ് മുനാഫ് സീനിയര്‍ ചീമിലെത്തിയത്. അകത്തും പുറത്തുമായി നിന്ന് മുനാഫ് വേഗം കുറച്ച് വിക്കറ്റ് ടു വിക്കറ്റ് ബൗളറായതോടെ ടീമിലെ സ്ഥിരക്കാരനായി. സഹീര്‍ ഖാനും വേഗം എന്നേ കൈവിട്ടു. എങ്കിലും അവസരോചിതമായി കളിക്കാനാവുന്നു എന്നതാണ് സഹീറിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഒന്നുമല്ലാതായി തീര്‍ന്ന ബൗളറാണ് ഇര്‍ഫാന്‍. ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഇര്‍ഫാന് ശോഭിക്കാനാവുന്നില്ല. ഇശാന്ത് ഐ പി എല്ലിലൂടെ പലതും പഠിച്ചുവെന്നാണ് മനസ്സിലാവുന്നത്.

ബൗളര്‍മാരുടെ ഈ പരീക്ഷണങ്ങള്‍ ജവഗല്‍ ശ്രീനാഥിനെ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായി നിലനിറുത്തുന്നു എന്നതാണ് സത്യം. വിമിര്‍ശനങ്ങള്‍ ഏറെ നേരിടുന്നുണ്ടെങ്കിലും എസ് ശ്രീശാന്ത് മാത്രമാണ് വേഗം നിലനിറുത്തുന്ന ഇന്ത്യന്‍ ബൗളര്‍. അതുകൊണ്ടുതന്നെയാണ് ശ്രീശാന്ത് പരുക്കുമൂലം ഇടക്കിടെ ടീമില്‍ നിന്ന് പുറത്താവുന്നതും കളിയില്‍ റണ്‍സ് വഴങ്ങുന്നതും.

പവര്‍പ്ലേ-സ്വകാര്യ സംഭാഷണത്തിനിടെ ഒരു കോച്ച് പറഞ്ഞതിങ്ങനെ- ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഫാസ്റ്റ് ബൗളര്‍മാരെല്ലാം മീഡിയം പേസര്‍മാരാവും. കാരണം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യത കൂടുതലാണ്. എന്തിന് വേഗത്തിലെറിഞ്ഞ് ടീമിന് പുറത്താവണം എന്ന ചിന്തയിലാണ് എല്ലാവരും കളിക്കുന്നത്. ഒരൊറ്റ ബൗളര്‍പോലും യഥാര്‍ഥ മികവ് പുറത്തെടുക്കുന്നില്ല. വേഗം പോകുന്നതിന്റെ കാര്യം പിടികിട്ടിക്കാണുമല്ലോ. കളിയല്ല, പണമാണ് പ്രധാനം

Post a Comment

0 Comments