സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ആ 257 പേര്‍ ആരൊക്കെ?

ഉത്തേജക മരുന്ന് വിവാദത്തില്‍ ആടിയുലയുകയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്. ജൗന മര്‍മു പിടിക്കപ്പെട്ടതോടെ തുടങ്ങിയ കൊടുങ്കാറ്റ് പലവന്‍മരങ്ങളെയും കടപുഴക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വരുന്നു. സിനി ജോസ്, മന്‍ദീപ് കൗര്‍, ടിയാന മേരി തോമസ്, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവരൊക്കെ കുടുങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ റാഞ്ചി ദേശീയ ഗെയിംസിനിടെ 13പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇതിനേക്കാള്‍ വലിയ ബോംബാണ് മുന്‍ അത്‌ലറ്റ് സുനിത ഗൊദാര പൊട്ടിച്ചിരിക്കുന്നത്. 1991നും 2001നുമിടെ 257പേര്‍ ഇന്ത്യയില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും ഇത് ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷനും ഒളിംപിക് അസോസിയേഷനും മുക്കിയെന്നുമാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി സര്‍വപ്രതാപിയായിരുന്ന കാലത്താണ് ഈ പരിശോധനകളൊക്കെ നടന്നത്. ആരോരുമറിയാതെ കല്‍മാഡി ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവരെയൊക്കെ സംരക്ഷിക്കുകയായിരുന്നു. ഇങ്ങനെ സംരക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കേരള അത്‌ലറ്റിക്‌സിലെ അഭിമാന സ്തംഭങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുനിത പറയുന്നത്. ഈ പട്ടികയിലെ പേരുകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് 2001 ഓഗസ്റ്റില്‍ സുനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

സുനിതയുടെ പരാതിയെ തുര്‍ന്ന് 257 പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സായ് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സായ് നല്‍കിയ ഫയല്‍ ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല. ഈ ഫയലില്‍ ഏതൊക്കെ ഇനങ്ങില്‍ ആരൊക്കെ, ഏത് ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചുവെന്ന് വ്യക്തമായി പറയുന്നുണ്ട്. സായ് ഡോപ് കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ ഫലങ്ങലാണ് ഈ പട്ടികയിലുളളത്. എന്നാല്‍ സായിയുടെ ലാബ് അംഗീകൃത ലാബല്ലെന്നാണ് ഐ ഒ സിയുടെ വിചിത്രവാദം.

സുരേഷ് കല്‍മാഡി ജയില്‍ കഴിയുമ്പോളാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. കല്‍മാഡി ഇല്ലാത്ത സമയത്ത് ഉത്തേജക പരിശോധന നടന്നതിനാലാണ് ഇപ്പോള്‍ ഇത്രയും താരങ്ങള്‍ പിടിയിലായതെന്ന് മുതിര്‍ന്ന താരങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നു. കല്‍മാഡിയുടെ അസാന്നിധ്യത്തില്‍ സായ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറംലോകം കാണുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

1992 ഏഷ്യാഡിലെ മാരത്തണ്‍ ജേതാവാണ് സുനിത. അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേട്ടാല്‍ ഇന്ത്യന്‍ കായികലോകം, പ്രത്യേകിച്ച് കേരളം, ഞെട്ടിത്തെറിക്കുന്ന പേരുകളാണ് കല്‍മാഡി പൂഴ്ത്തിയ ഫയില്‍ ഉളളതെന്ന് സുനിത പറയുന്നു. അത് ആരൊക്കെയെന്നറിയാന്‍ കാത്തിരിക്കാനെ നമുക്ക് കഴിയൂ.

Post a Comment

0 Comments