സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ദൈവത്തിനെങ്കിലും രക്ഷകനാവാൻ കഴിയുമോ?

നാട്ടുകാര്‍ക്ക് വേണ്ട. നടത്തിപ്പുകാര്‍ക്കും വേണ്ട. പിന്നെ ഞങ്ങള്‍ക്കാണോ വേണ്ടത്?. ചോദിക്കുന്നത് മറ്റാരുമല്ല, ബാലന്‍സ് ഷീറ്റില്‍ നഷ്ടത്തിന്റെ കണക്ക് മാത്രമുളള ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബ് ഉടമകളാണ്. ഈ ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയത് ഫ്രാന്‍സ ഗോവയായിരുന്നു, 2005ല്‍ ടീം പിരിച്ചുവിട്ട്. കഴിഞ്ഞ വര്‍ഷം മഹീന്ദ്രാ യുണൈറ്റഡും ഇപ്പോഴിതാ ജെ സി ടിയും ഫുട്‌ബോള്‍ ടീമുകളെ പിരിച്ചു വിട്ടുകഴിഞ്ഞു. മൂന്നോളം ക്ലബുകള്‍ ഇവരുടെ വഴി സ്വീകരിക്കാനിരിക്കുന്നു. ഇതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ
ഇപ്പോഴത്തെ അവസ്ഥ.

കളികാണാന്‍ ആളില്ല. കളിയെ പ്രോത്സാഹിപ്പിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും കഴിയുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാറ്റ് പോവുന്നത് സ്വാഭാവികം മാത്രം. ഫിഫയും എ എഫ് സിയും ഇന്ത്യയിലെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് കളിയെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെടുമ്പോഴാണ് ഈ സംഭവങ്ങളെന്നും മറക്കരുത്.

നഷ്ടത്തിന്റെ കണക്ക് നിരത്തിയാണ് മഹീന്ദ്രയും ജെ സി ടിയും ടീമുകള്‍ പിരിച്ചുവിട്ടത്. ഇന്ത്യയിലെ മറ്റ് ക്ലബുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുംബയ് എഫ് സി, പൂനെ എഫ് സി, ചിരാഗ് യുണൈറ്റഡ് എന്നിവരാണ് പിരിച്ചുവിടലിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്. യൂറോപ്പിലെ എന്തിന് ജപ്പാനിലെയും ചൈനയിലെയും ക്ലബുകള്‍പോലും കോടികള്‍ ലാഭം കൊയ്യുമ്പോഴാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ദയാവധം കാത്ത് കിടക്കുന്നത്.

ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയാണ് യൂറോപ്യന്‍ ക്ലബുകളുടെയെല്ലാം പ്രധാന വരുമാന മാര്‍ഗം. ഓരോ കളിയുടെയും 60 മുതല്‍ 70 ശതമാനം വരെ ടെലിവിഷന്‍ റൈറ്റ് ക്ലബുകള്‍ക്കുളളതാണ്. ഇതിലൂടെതന്നെ ക്ലബിന്റെ നിലനില്‍പ്പ് സുഗമമാവുന്നു. പരസ്യം, അംഗങ്ങള്‍ തുടങ്ങിയവകൂടി ചേരുമ്പോള്‍ എല്ലാം ലാഭത്തിലാവും. ഇന്ത്യയിലാവട്ടെ എല്ലാം കുത്തഴിഞ്ഞാണ്. രാഷ്ട്രീയക്കാര്‍ കൈയടക്കി വച്ചിരിക്കുന്ന എ ഐ എഫ് എഫിന് ഇതിലൊട്ട് താല്‍പര്യവുമില്ല. പണം വിഴുങ്ങാന്‍ മാത്രമാണ് ഇക്കൂട്ടര്‍ക്ക് ആവേശം. പതിനഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ സംപ്രേഷണ അനുമതി കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി. 700 കോടി രൂപയാണ് ഫെഡറേഷന് ഇതിലൂടെ ലഭിച്ചത്. നയാപൈസ ടീമുകള്‍ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, ഇക്കഴിഞ്ഞ സീസണില്‍റിലയന്‍സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്തുമില്ല.

ഗോവയിലെ ചില വ്യക്തിഗത മത്സരങ്ങളും കൊല്‍ക്കത്തയുടെ പാരമ്പര്യവും മാത്രമാണ് ശേഷിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജീവന്‍. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ശക്തമായ ജനകീയ അടിത്തറയുണ്ട്. ഈ ജനകീയ അടിത്തറ കണ്ടാണ് രണ്ട് ടീമുകളെയും വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ മറ്റ് ക്ലബുകളെല്ലാം തപ്പിത്തടയുകയാണ്. ഗോവയില്‍ എല്ലാം വ്യക്തികളുടെ പോരാട്ടമാണ്. ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ കളികള്‍ നടക്കുമ്പോഴും സമ്പന്നരുടെ അഭിമാനത്തിന് മുന്നില്‍ ഫുട്‌ബോള്‍ നിലനില്‍ക്കുന്നു എന്നതില്‍ ആശ്വസിക്കാം.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ കള്ളന്‍മാരുടെ തലതൊട്ടപ്പന്‍മാര്‍ ഭരിക്കുന്ന കേരള ഫുട്‌ബോളിന്റെ ഗതിയും വ്യത്യസ്തമല്ല. സന്തോഷ് ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ കടമ്പപോലും കടക്കാനാവാതെ വിയര്‍ക്കുന്ന കേരളത്തല്‍ ജീവനുളള ക്ലബുകള്‍ പോലും ഇല്ലാതായിരിക്കുന്നു. പേരിന് വിവ കേരളയുണ്ടെങ്കിലും അവസ്ഥയില്‍ മാറ്റമൊന്നുമില്ല.

ബ്രസീലിയന്‍ സൂപ്പര്‍ താരമായ റൊമാരിയോ പറഞ്ഞപോലെ, ഇവിടുത്തെ ഫുട്‌ബോളിനെ രക്ഷിക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ, സാക്ഷാല്‍ ദൈവത്തിന്. ലോകഫുട്‌ബോളിലേക്ക് ഓരോ ദിവസവും നിരവധി താരങ്ങളെ സംഭവാന ചെയ്യുന്ന ബ്രസീലിനെക്കുറിച്ച് റൊമാരിയോ ഇങ്ങനെ പറഞ്ഞുവെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ എന്തായിരിക്കും. നിങ്ങള്‍ തന്നെ ആലോചിക്കൂ.

Post a Comment

0 Comments