സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ക്രിക്കറ്റ് കാര്‍ണിവല്‍

ഒന്‍പത് ടീമുകള്‍. 54 ദിവസങ്ങള്‍. 76 മത്സരങ്ങള്‍. 12 വേദികള്‍. താരത്തിളക്കം. പണക്കൊഴുപ്പ്. ബോളിവുഡിന്റെ മാസ്മരികത. ക്രിക്കറ്റ് പ്രേമികള്‍ക്ക് മനംനിറയ്ക്കാന്‍ ചടുലതയുടെ ആവേശവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് ഏപ്രില്‍ നാലിന് തുടക്കമാവും. ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മുംബയ് ഇന്ത്യന്‍സിനെ നേരിടും. എം എ ചിദംബരം സ്റ്റേഡിയത്തിലാണ് കളി. ഫൈനല്‍ മെയ് 27ന്.

ഉദ്ഘാടനം

അമേരിക്കന്‍ പോപ് താരം കാറ്റി പെറിയും സാക്ഷാല്‍ അമിതാബ് ബച്ചനും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വര്‍ണാഭമായ ദൃശ്യവിരുന്നാണ് സജ്ജമാക്കിയിരിക്കുന്നത്. ബിഗ് ബിയ്‌ക്കൊപ്പം സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, പ്രഭുദേവ തുടങ്ങിയവരും അണിനിരക്കും. ഷാരൂഖ് ഖാന്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത് എന്നിലര്‍ ടീം ഉടമകളായി എത്തും. ഇതേസമയം വൈ എം സി എ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഒന്‍പത് നായകന്‍മാരും അണിനിരക്കും. നായകന്‍മാര്‍ എം സി സിയുടെ സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പ്രതിജ്ഞ ഏറ്റുചൊല്ലും. താരത്തിളക്കത്താല്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ഉദ്ഘാടന ചടങ്ങ് നേരിട്ടുകാണാന്‍ 1500 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.

ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്‌സ് എന്നിവരാണ് ഐ പി എല്‍ കിരീടത്തിനായി പൊരുതുന്ന ടീമുകള്‍. കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ 10 ടീമുകളുണ്ടായിരുന്നു. കൊച്ചി ടസ്‌കേഴ്‌സ് കേരളയെ പിരിച്ചുവിട്ടതോടെയാണ് ടീമുകളുടെ എണ്ണം ഒന്‍പതായത്. ഇതോടെ ഐ പി എല്ലില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഒരൊറ്റ സീസണ്‍കൊണ്ട് അവസാനിക്കുകയും ചെയ്തു.

പ്രധാന താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

എം എസ് ധോണി(ക്യാപ്റ്റന്‍), ആര്‍ അശ്വിന്‍, എസ് ബദരിനാഥ്, ഡൗഗ് ബോളിഞ്ചര്‍, ഡ്വയിന്‍ ബ്രാവോ, മൈക് ഹസി, ബെന്‍ ഹില്‍ഫെനോസ്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ആല്‍ബി മോര്‍കല്‍, മുരളി വിജയ്.

ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്

കുമാര്‍ സംഗകാര(ക്യാപ്റ്റന്‍), ഡാരെന്‍ ബ്രാവോ, ഡാനിയേല്‍ ക്രിസ്റ്റിയന്‍. മന്‍പ്രീത് ഗോണി, ജെ പി ഡുമിനി, ശിഖര്‍ ധവാന്‍, പാര്‍ഥിവ് പട്ടേല്‍, അമിത് മിശ്ര, ഡെയ്ല്‍ സ്റ്റെയ്ന്‍, കാമറൂണ്‍ വൈറ്റ്.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്

വിരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), വരുണ്‍ ആരോണ്‍, അജിത് അഗാര്‍ക്കര്‍, മഹേല ജയവര്‍ധനെ, മോര്‍നെ മോര്‍കല്‍, കെവിന്‍ പീറ്റേഴ്‌സന്‍, ഇര്‍ഫാന്‍ പഠാന്‍, നമന്‍ ഓജ, ഡേവിഡ് വാര്‍നര്‍, വേണുഗോപാല്‍ റാവു. വാന്‍ഡര്‍ മെര്‍വ്, ടോസ് ടൈലര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ആഡം ഗില്‍ക്രിസ്റ്റ് (ക്യാപ്റ്റന്‍), അസ്ഹര്‍ മഹ്മൂദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, പിയൂഷ് ചൗള, പ്രവീണ്‍ കുമാര്‍, ഡേവിഡ് ഹസി, റയാന്‍ ഹാരിസ്, ഷോണ്‍ മാര്‍ഷ്, മസ്‌കരാനെസ് , അഭിഷേക് നായര്‍, പോള്‍ വല്‍ത്താട്ടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഗൗതം ഗംഭീര്‍(ക്യാപ്റ്റന്‍), എല്‍ ബാലാജി, രജത് ഭാട്ടിയ, ബ്രാഡ് ഹാഡിന്‍, ഇഖ്ബാല്‍ അബ്ദുളള, ജാക് കാലിസ്, ബ്രെറ്റ് ലീ, ബ്രണ്ടന്‍ മക്കല്ലം, ഇയോന്‍ മോര്‍ഗന്‍, യൂസഫ് പഠാന്‍, ജെയിംസ് പാറ്റിന്‍സന്‍, സഞ്ചു സാംസണ്‍, മനോജ് തിവാരി, ഷാക്കിബ് അ്ല്‍ ഹസന്‍.

മുംബയ് ഇന്ത്യന്‍സ്

ഹര്‍ഭജന്‍ സിംഗ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മിച്ചല്‍ ജോണ്‍സന്‍, ദിനേശ് കാര്‍ത്തിക്, ലസിത് മലിംഗ, പ്രഖ്യാന്‍ ഓജ, അംബാട്ടി റായ്ഡു, കീറോണ്‍ പൊളളാര്‍ഡ്, മുനാഫ് പട്ടേല്‍, ആര്‍ പി സിംഗ്, രോഹിത് ശര്‍മ.

പൂനെ വാരിയേഴ്‌സ്

സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), മൈക്കല്‍ ക്ലാര്‍ക്ക്, അശോക് ദിന്‍ഡ, കല്ലം ഫെര്‍ഗ്യൂസന്‍, റൈഫി വിന്‍സന്റ് ഗോമസ്, ജയിംസ് ഹോപ്‌സ്, ധീരജ് ജാധവ്, മുരളി കാര്‍ക്കിക്, ഏഞ്ചലോ മാത്യൂസ്, മനീഷ് പാണ്ഡെ, ആശിഷ് നെഹ്‌റ, വെയ്ന്‍ പാര്‍നല്‍, ഗ്രേം സ്മിത്ത്, മാര്‍ലന്‍ സാമുവല്‍സ്, രാഹുല്‍ ശര്‍മ, മിച്ചല്‍ മാര്‍ഷ്.

രാജസ്ഥാന്‍ റോയല്‍സ്

രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), യോഹാന്‍ ബോത്ത, ആകാശ് ചോപ്ര, പോള്‍ കോളിംഗ് വുഡ്, ബ്രാഡ് ഹോഡ്ജ്, ബ്രാഡ് ഹോഗ്, അജിന്‍ക്യ റഹാനെ, ഒവൈസ് ഷാ,ശ്രീശാന്ത്, ഷോണ്‍ ടെയ്റ്റ്, ഷെയ്ന്‍ വാട്‌സന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഡാനിയേല്‍ വെട്ടോറി (ക്യാപ്റ്റന്‍), എ ബി ഡിവിലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍, ക്രിസ് ഗെയ്ല്‍, മുഹമ്മദ് കെയ്ഫ്, സഹീര്‍ ഖാന്‍, വിരാട് കോലി, മുത്തയ്യാ മുരളീധരന്‍, ഡിര്‍ക് നാനെസ്, ചേതേശ്വര്‍ പൂജാര, മനോജ് തിവാരി, ആര്‍ വിനയ് കുമാര്‍

നിയമങ്ങള്‍

ഫിസിയോയും കോച്ചും അടക്കം ടീമില്‍ 18 പേരെ ഉള്‍പ്പെടുത്താം. ഓരോ ടീമും കുറഞ്ഞത് 14 ഇന്ത്യന്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ ആറുപേര്‍ 22 വയസ്സില്‍ താഴെയുളളവര്‍ ആയിരിക്കണം. ടീമില്‍ ആകെ 11 വിദേശതാരങ്ങളേ ഉണ്ടാവാന്‍ പാടുളളൂ. ഒരു മത്സരത്തില്‍ നാല് വിദേശികളെ കളിപ്പിക്കാം.

ജേതാക്കള്‍ ഇതുവരെ

2008 രാജസ്ഥാന്‍ റോയല്‍സ് ( ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചു)
2009 ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ( റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു)
2010 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (മുംബയ് ഇന്ത്യന്‍സിനെ തോല്‍പിച്ചു)
2011 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ചു)

വേദികള്‍

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയം, മുബയ് വാങ്കഡേ സ്റ്റേഡിയം, പൂനെ സുബ്രത റോയ് സഹാറ സ്‌റ്റേഡിയം, പി സി എ സ്റ്റേഡിയം മൊഹാലി , രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദ്, എസിഎ-വിഡിസിഎ സ്റ്റേഡിയം വിശാഖപട്ടണം, സവായ് മാന്‍ സിംഗ് സ്റ്റേഡിയം ജയ്പൂര്‍, ബരാബതി സ്റ്റേഡിയം കട്ടക്ക്, ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി ഫിറോസ് ഷാ കോട്‌ല, എച്ച് പി സി എ ധര്‍മ്മശാല എന്നിവിടങ്ങളിലാണ് അഞ്ചാം സീസണിലെ മത്സരങ്ങള്‍ അരങ്ങേറുക.

ബോളിവുഡിന്റെ തിളക്കം

ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമാണ് ഐ പി എല്ലിന്റെ പ്രധാന സവിശേഷത. ഷാരൂഖ് ഖാനും ജൂഹി ചൌളയും പ്രീതി സിന്റയും ടീം ഉടമസ്ഥരായി കളിക്കാര്‍ക്കൊപ്പം തന്നെ ഐ പി എല്ലില്‍ മിന്നിത്തിളങ്ങി നിന്നു. ഷാരൂഖ് ഖാന്റെയും ജൂഹി ചൌളയുടെയും ഉടമസ്ഥതയിലുളള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പ്രീതി സിന്റ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയാണ്. ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശില്‍പ ഷെട്ടിയും ഇത്തവണ ഐ പി എല്ലിലേക്ക് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ശില്‍പയും കാമുകന്‍ രാജ് കുന്ദ്രയും ചാംപ്യന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലാണ് മുതല്‍ മുടക്കിയിരിക്കുന്നത്. 75 കോടി മുടക്കിയ ഇവര്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ 11.7 ശതമാനം ഓഹരി ലഭിച്ചു. കത്രീന കെയ്ഫ്,കരീന കൂപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ വിവിധ ടീമുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായും ഗാലറികളെ കോരിത്തരിപ്പിക്കാനെത്തും.

കോടികളുടെ ടീമുകള്‍

ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം നേടാന്‍ രാജ്യത്തെ പണച്ചാക്കുകള്‍ കോടികളാണ് വാരിയെറിഞ്ഞത്. പത്ത് വര്‍ഷത്തേക്കാണ് കരാര്‍. മുംബൈ ഇന്ത്യന്‍സ് ടീം സ്വന്തമാക്കാന്‍ മുകേഷ് അംബാനി മുടക്കിയത് 111.9 ദശലക്ഷം ഡോളര്‍. ആദ്യ ലേലത്തില്‍ ടീം ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവുമധികം പണം മുടക്കിയതും അംബാനി തന്നെ. ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കാന്‍ മദ്യവ്യവസായി വിജയ് മല്ല്യ ചൊരിഞ്ഞത് 111.6 ദശലക്ഷം ഡോളറായിരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ 76 ദശലക്ഷം ഡോളറും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 91 ദശലക്ഷം ഡോളറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 75.09 ദശലക്ഷം ഡോളറും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 84 ദശലക്ഷം ഡോളറും ടീം ഫ്രാഞ്ചൈസിക്കായി മുടക്കി. ഹെദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് മുടക്കിയത് 107 ദശലക്ഷം ഡോളറായിരുന്നു. ലേലത്തില്‍ ഏറ്റവും കുറച്ച് പണമിറക്കിയത് രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു; 67 ദശലക്ഷം ഡോളര്‍. 2011ല്‍ നടന്ന ലേലത്തിലൂടെയാണ് സഹാറ ഗ്രൂപ്പ് പൂനെ ടീം സ്വന്തമാക്കിയത്. 370 ദശലക്ഷം ഡോളര്‍.

Tags: Mumbai Indians, Chennai Super Kings, Deccan Chargers, Delhi Daredevils, Kolkata Knight Riders, Pune Warriors India, Rajasthan Royals, Royal Challengers Bangalore, Kings XI Punjab, Michael Bevan , Adam Gilchrist, Punjab Cricket Association Stadium

Post a Comment

1 Comments

Cv Thankappan said…
നല്ലൊരു വിവരണം.
ആശംസകള്‍