സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

യുസേബിയോയെ വെല്ലാന്‍ റോണാള്‍ഡോയ്ക്ക് കഴിയുമോ?


ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളും വ്യത്യസ്തമാണ്, പലതരത്തില്‍.  ഇത്തരത്തില്‍ ഏറ്റവും സവിശേഷമായ ടീമാണ് ബ്രസീലിനെത്തുന്ന പോര്‍ട്ടുഗല്‍ ടീം. കാരണം പോര്‍ട്ടുഗല്‍ എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് , അല്ലെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാല്‍ പോര്‍ട്ടുഗല്‍ എന്നും പറയാം.

പോര്‍ട്ടുഗല്‍ ബ്രസീലിലേക്കെത്തിയപ്പോഴും നമ്മളത് കണ്ടതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ പോര്‍ട്ടുഗലിന് പ്ലേഓഫ് കളിക്കേണ്ടി വന്നു. ശക്തരായ സ്വീഡനായിരുന്നു എതിരാളികള്‍. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡനെ ഇരുപാദങ്ങളിലായി 4-2ന് തോല്‍പിച്ചപ്പോള്‍ പോര്‍ട്ടുഗലിന്റെ എല്ലാ ഗോളുകളും റോണോയുടെ ബൂട്ടില്‍ നിന്നായിരുന്നു, ഹാട്രിക് ഉള്‍പ്പെടെ. ഇക്കുറി ക്യാപ്റ്റന്റെ റോള്‍കൂടി വഹിക്കുന്ന റോണോയുടെ ഉത്തരവാദിത്തങ്ങള്‍ ചെറുതല്ല.

പോര്‍ട്ടുഗലിന്റെ പ്രതീക്ഷകളും ഗതിവിഗതികളുമെല്ലാം ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോയുടെ ബൂട്ടുകളെ ആശ്രയിച്ചായിരിക്കും. ഇതിഹാസതാരം യുസേബിയോയ്ക്ക് കഴിയാതിരുന്നത് റോണാള്‍ഡോയ്ക്ക് കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച താരമായ യുസേബിയോ പോര്‍ട്ടുഗലിനെ 1966 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു. ഒന്‍പത് ഗോളുകളാണ് ആ ലോകകപ്പില്‍ യുസേബിയോ അടിച്ചുകൂട്ടിയത്.
അടുത്തിടെ  110 കളികളില്‍ നിന്ന്  49 ഗോളുകള്‍ നേടി പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. യുസേബിയോയുടെ റെക്കോര്‍ഡാണ് റോണോ മറിടന്നത്. കാമറൂണിനെതിരെ ഇരട്ട ഗോളുകള്‍ നേടിയായിരുന്നു ഇത്. ലോകഫുട്‌ബോളിലെയും പോര്‍ട്ടുഗലിലെയും എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് യുസേബിയോ. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും വേദനിപ്പിക്കുന്നതാണ്. എന്നോട് വളരെ അടുപ്പമുള്ളയാളായിരുന്നു. എല്ലാ പോര്‍ട്ടുഗലുകാരുടെയും അഭിമാനം. അദ്ദേഹത്തിന്റെ ഓര്‍മകളുമായാണ് ഇത്തവണ ഞങ്ങള്‍ ബൂട്ടുകെട്ടുക-റൊണാള്‍ഡോ പറഞ്ഞു.

ഇത്തവണ അതിശക്തരായ എതിരാളികളാണ് പ്രാഥമിക റൗണ്ടില്‍ പറങ്കികളെ കാത്തിരിക്കുന്നത്. ജര്‍മനി, ഘാന, അമേരിക്ക എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടത്. സമീപകാലത്ത് പോര്‍ട്ടുഗലിന്റെ മുന്നേറ്റങ്ങളെല്ലാം റോണോയുടെ ഗോളടിയെ ആശ്രയിച്ചായിരുന്നു. പോര്‍ട്ടുഗല്‍ യൂറോ കപ്പിന്റെ ഫൈനലില്‍ എത്തിയപ്പോഴും ലോകകപ്പില്‍ കാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചപ്പോഴും ശക്തിസ്രോതസ് റോണോയായിരുന്നു.

ഗ്രൂപ്പില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറുകയാണെങ്കില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ടുഗലിനെ കാത്തിരിക്കുന്നത്.
ബ്രസീലിന്റെയോ, അര്‍ജന്റീനയുടെയോ, ജര്‍മനിയുടെയോ, സ്‌പെയ്‌നിന്റെയോ സമ്മര്‍ദം പോര്‍ട്ടുഗലിനില്ലെന്നും റൊണാള്‍ഡോ ഓര്‍മിപ്പിക്കുന്നു. ബ്രസീലിനും അര്‍ജന്റീനയ്ക്കും ലാറ്റിനമേരിക്കയുടെ പ്രതീക്ഷാഭാരമുണ്ട്. ആതിഥേയര്‍കൂടി ആയതിനാല്‍ ബ്രസീലിന്റെ സമ്മര്‍ദം വളരെ കൂടുതലാണ്. സ്‌പെയും ജര്‍മനിയും യൂറോപ്പിന്റെ പ്രതീക്ഷകളും ചുമലിലേറ്റിയാണ് എത്തുന്നത്. ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളൊന്നുമില്ല. കാരണം പോര്‍ട്ടുഗല്‍ ആരുടെയും ഫേവറിറ്റുകളല്ല-റൊണാള്‍ഡോ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റയല്‍ പൊന്നുംവിലയ്ക്ക് റൊണാള്‍ഡോയെ റാഞ്ചിയത്. ക്ലബിലും ദേശീയ ടീമിലും ഏഴാം നമ്പര്‍ കുപ്പായമണിയുന്ന റൊണാള്‍ഡോ റയലിന് വേണ്ടി 165 കളികളില്‍ നിന്ന്  177 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 196 കളികളില്‍ നിന്ന് 84 ഗോളുകളും നേടി. സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് സര്‍ അലക്‌സ് ഫെര്‍ഗ്യൂസനാണ് റൊണാള്‍ഡോ എന്ന പ്രതിഭയെ കണ്ടെത്തുന്നതും ലോകതാരമാക്കുന്നതും. പിന്നെയെല്ലാം നമ്മുടെ കണ്‍മുന്നില്‍ നടന്ന കാര്യങ്ങളാണ്.

ലോകകപ്പില്‍ ഒരുകാര്യം ഉറപ്പാണ്. ബ്രസീലില്‍ റൊണാള്‍ഡോ തളര്‍ന്നാല്‍ അത് പറങ്കിപ്പടയുടെകൂടെ വീഴ്ചയായിരിക്കും. റയല്‍ മാഡ്രിന് വേണ്ടി ഗോളുകളടിച്ച് കൂട്ടുന്ന റൊണാള്‍ഡോ ചെങ്കുപ്പായത്തിലും ശോഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Post a Comment

0 Comments