ഒരൊറ്റ ക്ലബില്‍ 23 വര്‍ഷങ്ങള്‍, 963 മത്സരങ്ങള്‍, 34 കിരീടങ്ങള്‍, 168 ഗോളുകള്‍. പണത്തിളക്കവും താരത്തിളക്കവുമുള്ള ആധുനിക ഫുട്‌ബോളില്‍ ഒരുതാരത്തിന്റെ പേരിനൊപ്പം ഈ കണക്കുകള്‍ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സത്യമാണ്. ഇതിലേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് റയാന്‍ ഗിഗ്‌സ് എന്ന നാല്‍പതുകാരന്‍ കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയത്. ഇനി സഹപരീശീലകന്റെ കുപ്പായത്തില്‍ നമുക്ക് ഗിഗ്‌സിനെ കാണാം.
ഒന്നോരണ്ടോ സീസണുകള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ക്ലബിലേക്ക് ചേക്കേറുന്നതാണ് ആധുനിക ഫുട്‌ബോളിലെ രീതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ താരങ്ങള്‍ സ്വന്തം ക്ലബിനൊപ്പം കരിയറിന്റെ അവസാനംവരെ നില്‍ക്കാറുള്ളൂ. പാവ്‌ലോ മാള്‍ഡീനി, ഹവിയര്‍ സനേറ്റി എന്നിവര്‍ക്ക് ശേഷം ബൂട്ടഴിക്കുന്ന ഗിഗ്‌സിന് ഇനി ഇങ്ങനെയൊരു പിന്‍ഗാമി ഉണ്ടാവുമോയെന്ന് സംശയമാണ്. കാരണം, കളിയും കളിക്കാരും കളിസംഘങ്ങളും മാറിയിരിക്കുന്നു. പണമാണ് എല്ലാത്തിനെയും എല്ലാവരെയും ഭരിക്കുന്നത്. ഇതിനിടയില്‍ മറ്റൊരു ഗിഗ്‌സിനെ പ്രതീക്ഷിക്കുക പ്രയാസം.
ആധുനിക ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രം ഗിഗ്‌സിന്റെയുംകൂടി ചരിത്രമാണ്. പതിനേഴാം വയസ്സില്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ കൈപിടിച്ചുകൊണ്ടുവന്ന ഗിഗ്‌സ് ചരിത്രത്തിലേക്കാണ് ചുവടുവച്ചത്. ഗിഗ്‌സിനെ കണ്ടെത്തിയതിനെക്കുറിച്ച് ഫെര്‍ഗ്യൂസന്‍ ഓര്‍ക്കുന്നത് ഇങ്ങനെ.'' പതിമൂന്നാം വയസ്സിലാണ് ഗിഗ്‌സിനെ ആദ്യമായി ഞാന്‍ കാണുന്നത്. സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരമായിരുന്നു അത്. കാറ്റില്‍ പാറിക്കളിക്കുന്ന കടലാസുകഷ്ണങ്ങള്‍ക്ക് പിന്നാലെ പായുന്ന പട്ടിക്കുട്ടിയെപ്പോലാണ് എനിക്ക് തോന്നിയത്. ഗ്രൗണ്ടില്‍ എല്ലായിടത്തും ഗിഗ്‌സിനെ കാണാമായിരുന്നു''. തൊട്ടടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുട അക്കാഡമിയില്‍ ചേരാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ഗിഗ്‌സിനെ ഫെര്‍ഗ്യൂസന്‍ റാഞ്ചുകയായിരുന്നു, പിന്നീടെല്ലാം ചരിത്രം.
അച്ചന്‍ പ്രൊഫഷണല്‍ റഗ്ബി കളിക്കാരനായിരുന്നിട്ടും ഗിഗ്‌സിനെ ഫുട്‌ബോളാണ് വശീകരിച്ചത്. അച്ഛന്റെ റഗ്ബി കളിക്കുവേണ്ടിയാണ് കാര്‍ഡിഫില്‍ ജനിച്ച ഗിഗ്‌സ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. ലോക്കല്‍ ടീമായ ഡീന്‍സിലാണ് തുടക്കം. ഇവിടെനിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കാഡമിയില്‍ ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഫെര്‍ഗിയുടെ ദീര്‍ഘവീക്ഷണം ഗിഗ്‌സിന്റെ തലവര മാറ്റിയെഴുതി. പതിനേഴാം വയസ്സില്‍ പകരക്കാരനായി മാന്‍യുവില്‍ അരങ്ങേറ്റം, എവര്‍ട്ടനെതിരെ. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ആദ്യമായി മുഴുവന്‍ സമയം കളിച്ചത്. വിജയഗോളും ഗിഗ്‌സിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പതിനേഴുവയസ്സും 322 ദിവസവും പ്രായമുള്ളപ്പോള്‍ വെയില്‍സിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിയും സ്വന്തമാക്കി. ജര്‍മനിയായിരുന്നു എതിരാളികള്‍.
1992ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്ലയര്‍ ഒഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഗിഗ്‌സ് പുരസ്‌കാരങ്ങളുടെ തിളക്കത്തിലേക്ക് ഡ്രിബ്ള്‍ ചെയ്തുകയറി. പിന്നീട് കിരീടങ്ങളുടെയും പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രവാഹമായിരുന്നു. മാന്‍യു ഇക്കാലയളവില്‍ നേടിയ വിജയങ്ങള്‍ക്കെല്ലാം ഗിഗ്‌സിന്റെ നിര്‍ണായക പങ്കുണ്ടായിരുന്നു. യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 എന്നറിയപ്പെട്ട യുവനിരയിലും ഗിഗ്‌സ് തിളങ്ങിനിന്നു. ഡേവിഡ് ബെക്കാം, പോള്‍ സ്‌കോള്‍സ്, നിക്കി ബട്ട്, ഗാരി നെവില്‍ എന്നിവരായിരുന്നു കൂട്ടുകെട്ടിലെ മറ്റുതാരങ്ങള്‍.
ഇടതുവിംഗില്‍ ഇടിമിന്നലായി തീര്‍ന്ന ഗിഗ്‌സ് എതിരാളുകളുടെ പേടിസ്വപ്നമായി. ഗിഗ്‌സിനെ പിടിച്ചുകെട്ടാന്‍ മാത്രം എതിര്‍പാളയങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയേണ്ടിവന്നു. ജോര്‍ജ് ബെസ്റ്റിന് ശേഷം മാന്‍യുവിന്റെ ഇതിഹാസമായി വളരുകായായിരുന്നു ഗിഗ്‌സ്. 1999ലെ എഫ് എ കപ്പ് സെമിഫൈനലില്‍ ആഴ്‌സനലിനെതിരെ നേടിയ ഗോള്‍ വെയ്ല്‍സ് താരത്തെ അനശ്വരനാക്കി. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച മിസ്പാസുമായുള്ള ഗിഗ്‌സിന്റെ മുന്നേറ്റം ഇന്നും ഫുട്‌ബോള്‍ പ്രേമികളുടെ ഓര്‍മകളില്‍ ജ്വലിച്ച് നില്‍ക്കുന്നു. ഗോളിലേക്കുള്ള പ്രയാണത്തില്‍ അഞ്ച് താരങ്ങളെയാണ് ഗിഗ്‌സ് വെട്ടിയൊഴിഞ്ഞത്. പിന്നാലെകൂടിയ എല്ലാ ആഴ്‌സനല്‍ താരങ്ങളെയും വേഗംകൊണ്ട് പിന്നിലാക്കി പെനാല്‍റ്റി ബോക്‌സിനകത്തുനിന്ന് തൊടുത്തപ്പോള്‍ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല.
23 വര്‍ഷം നീണ്ട തിളക്കമുള്ള മാന്‍യു ജീവിതത്തിനിടെ ഗിഗ്‌സ് സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. 13 പ്രിമിയര്‍ ലീഗ് കിരീടങ്ങള്‍. നാല് എഫ് കപ്പ് വിജയങ്ങള്‍. ഒന്‍പതച് എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയങ്ങള്‍. രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍. യുവേഫ സൂപ്പര്‍ കപ്പും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഓരാതവണയും സ്വന്തം പേരിനൊപ്പമാക്കി. എണ്ണിയാലൊടുങ്ങാത്ത വ്യക്തിഗത പുരസ്‌കാരങ്ങളും ഗിഗ്‌സിനെ തേടിയെത്തി. ഏറ്റവുംകൂടുതല്‍ തവണ പ്രിമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് ഗിഗ്‌സ്. പ്രിമിയര്‍ ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല. 611 മത്സരങ്ങളിലാണ് പ്രിമിയര്‍ ലീഗില്‍ ഗിഗ്‌സ് ബൂട്ടുകെട്ടിയത്. തുടര്‍ച്ചയായി 22 സീസണുകളില്‍ പ്രിമിയര്‍ ലീഗില്‍ കളിച്ച ഗിഗ്‌സ് കളിക്കാരനായും കോച്ചായും അരങ്ങിലെത്തി. കോച്ച് ഡേവിഡ് മോയസിനെ പുറത്താക്കിയപ്പോള്‍ ഇത്തവണ ലീഗില്‍ ശേഷിച്ച മത്സരങ്ങളില്‍ പരിശീലിപ്പിച്ചതും ഗിഗ്‌സായിരുന്നു.
കളിക്കാരനെന്ന നിലയില്‍ ഗിഗ്‌സ് ബൂട്ടഴിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരാണ് വിതുമ്പിയത്. ഇറ്റാലിയന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ അലസ്സാന്ദ്രോ ഡെല്‍പിയറോയുടെ വാക്കുകള്‍ ഇതിന് സാക്ഷ്യം. ഫുട്‌ബോള്‍ കളിക്കാരാനായ രണ്ട് ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടിയേ കരഞ്ഞിട്ടുള്ളൂ. ഡിയഗോ മാറഡോണയായിരുന്നു ആദ്യത്തെ താരം. ഇപ്പോഴിതാ റയാന്‍ ഗിഗ്‌സും''. ഗിഗ്‌സിന്റെ അഭാവം മാന്‍യു നിരയില്‍ എത്രമാത്രം പ്രകടമായിരിക്കും എന്നതിന്റെ തെളിവാണ് ഡെല്‍പിയറോയുടെ വാക്കുകള്‍.
ക്ലബ് ഫുട്‌ബോളിലെ നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച ഗിഗ്‌സ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും വേദനയാണ്. കാരണം ഗിഗ്‌സിന്റെ ദേശീയ ടീമായ വെയ്ല്‍സ് ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യതനേടിയില്ല എന്നതുതന്നെ. 1994ല്‍ വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ലാണ് വെയ്ല്‍സ് അവസാനമായി ലോകകപ്പില്‍ കളിച്ചത്. 1991 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഗിഗ്‌സ് 64 തവണ വെയ്ല്‍സിന് വേണ്ടി ബൂട്ടണിഞ്ഞു. 12 ഗോളുകളും നേടി. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തേയും മികച്ച താരങ്ങളുടെ മുന്‍നിരയിലാണ് ഗിഗ്‌സിന്റെ സ്ഥാനം, ആരാധകരുടെ മനസ്സിലും.
0 Comments