സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഫ്രെഡി മടങ്ങുന്നു;തലയുയര്‍ത്തി ‍‍‍‍‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ അഹന്തയ്ക്ക് മേല്‍ തീമഴ വര്‍ഷിച്ച് ഇംഗ്‌ളണ്ട് ആഷസ് ട്രോഫി വീണ്ടെടുത്തു; നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാര്‍ക്കെതിരെ നേടിയ ചരിത്ര വിജയത്തില്‍ ആനന്ദനൃത്തം ചവിട്ടുമ്പോഴും ഇംഗ്‌ളീഷ് ക്രിക്കറ്റ് തേങ്ങുകയാണ്. കാരണം അവരുടെ പ്രിയപ്പെട്ട ഫ്രെഡിയെ ഇനി തൂവെളളക്കുപ്പായത്തില്‍ കാണാനാവില്ല. കെന്നിംഗ്ടണ്‍ ഓവലിലെ വിജയത്തോടെ ആന്‍ഡ്രു ഫ്‌ളിന്റോഫ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി.

പരിക്കിനോട് തോറ്റ് അകാലത്തില്‍ മടങ്ങുമ്പോഴും ഫ്‌ളിന്റോഫിന് തല ഉയര്‍ത്തിപ്പിടിക്കാം. അഭിമാനമായ സ്തംഭമായ ആഷസ് ട്രോഫി നാട്ടിലെത്തിച്ചാണ് ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ഫ്‌ളിന്റോഫ് ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. ഏകദിനത്തിലും, ട്വന്റി20യിലും തുടര്‍ന്നും കളിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍. പക്ഷേ പരിക്കെന്ന വില്ലന്‍ ആറടി നാലിഞ്ചുകാരനായ അതികായനെ എത്രനാള്‍ കളിക്കളത്തിലിറങ്ങാന്‍ അനുവദിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ഡോക്ടര്‍മാരുടെ അതികര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും മറന്നാണ് ഫ്‌ളിന്റോഫ് വിടവാങ്ങല്‍ പരമ്പരയില്‍ പന്തെറിഞ്ഞത്. ആ മനക്കരുത്ത് ഇംഗ്‌ളണ്ടിനെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.
പ്രതിഭയുടെ ധാരാളിത്തംകൊണ്ട് ശ്രദ്ധേയനായ ഫ്രെഡി 79 ടെസ്റ്റുകളുടെ ചരിത്രവുമായാണ് പിന്‍വാങ്ങിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ എതിര്‍നിരയെ വിറപ്പിക്കാന്‍ കഴിയുമായിരുന്ന ഫ്‌ളിന്റോഫ് തന്റെ പ്രതിഭയോട് പൂര്‍ണമായും നീതി പുലര്‍ത്തിയിരുന്നോ? ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകളും ഇത് ശരിവയ്ക്കുന്നു. 31.77 ശരാശരിയില്‍ 3845 റണ്‍സ് മാത്രമാണ് ഫ്രെഡിയുടെ പേരില്‍ കുറിക്കപ്പെട്ടത്. സെഞ്ച്വറികള്‍ അഞ്ചെണ്ണം മാത്രം. അര്‍ധസെഞ്ച്വറികള്‍ ഇരുപത്തിയാറും. 167 റണ്‍സാണ് ഉയന്ന സ്‌കോര്‍. ബൗളിംഗിലാണ് അല്‍പമെങ്കിലും ഭേദപ്പെട്ട കണക്കുകളുളളത്. ആകെ 14,951 പന്തുകളെറിഞ്ഞ ഫ്രെഡിക്ക് 226 വിക്കറ്റുകള്‍ വീഴ്ത്താനായി. വിടാതെ പിന്തുടര്‍ന്ന പരിക്കിനൊപ്പം അലസതകൂടി ചേര്‍ന്നപ്പോള്‍ അര്‍ഹമായ പലനേട്ടങ്ങളും ഫ്‌ളിന്റോഫില്‍ നിന്ന് അകലുകയായിരുന്നു.
1998 ജൂലൈ 23ന് നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ടെസ്റ്റില്‍ ഫ്‌ളിന്റോഫിന്റെ അരങ്ങേറ്റം. ജാക് കാലിസിന്റെ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. കളിയുടെ കയറ്റിയറക്കങ്ങള്‍ക്ക് ഇടയിലൂടെ കാലം നീങ്ങിയെങ്കിലും 2005 ആഷസ് പരമ്പരയിലാണ് ഈ അതികായന്റെ കരുത്ത് ക്രിക്കറ്റ് ലോകം ശരിക്കുമറിഞ്ഞത്. അഞ്ചു ടെസ്റ്റുകളില്‍ നിന്ന് നേടിയത് 24 വിക്കറ്റുകളും 402 റണ്‍സുമായിരുന്നു. ഫ്‌ളിന്റോഫിന്റെ ഈ മിന്നല്‍ ഫോമിന് മുന്നില്‍ ഓസീസ് 1987ന് ശേഷം ആദ്യമായി ആഷസ് ട്രോഫി ഇംഗ്‌ളണ്ടിന് അടിയറവച്ചു. ഷെയ്ന്‍ വോണും ഗ്‌ളെന്‍ മഗ്രാത്തും മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ഡാമിയന്‍ മാര്‍ട്ടിനും ആഡം ഗില്‍ക്രിസ്റ്റുമൊക്കെ അണിനിരന്ന കങ്കാരുക്കള്‍ക്കെതിരെ 2-1നായിരുന്നു ഇംഗ്‌ളീഷ് വിജയം. മാന്‍ ഒഫ് ദ സീരീസായ ഫ്രെഡി ബിബിസിയുടെ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഒഫ് ദ ഇയറായും
തിരഞ്ഞെടുക്കപ്പെട്ടു. ഇയാന്‍ ബോതത്തിന് (1981)ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്ററുമായി ഫ്‌ളിന്റോഫ്.
രണ്ടായിരത്തി ഏഴോടെയാണ് പരിക്ക് ഇംഗ്‌ളീഷ് താരത്തെ വിടാതെ പിടികൂടിയത്. 2007-09 കാലയളവില്‍ ഇംഗ്‌ളണ്ട് 36 ടെസ്റ്റ് കളിച്ചപ്പോള്‍ ഫ്‌ളിന്റോഫിന് ടീമില്‍ അംഗമാവാന്‍ കഴിഞ്ഞത് വെറും 13 മത്‌സരങ്ങളില്‍ മാത്രം.തുടര്‍ ശസ്ത്രക്രിയകള്‍ ഫ്രെഡിയെ മാനസികമായും തളര്‍ത്തി. ക്രിക്കറ്റ് തന്നെ നഷ്ടമായേക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രെഡി ഏകദിനത്തിലും ട്വന്റി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
ഫ്‌ളിന്റോഫ് 141 ഏകദിനങ്ങളില്‍ നിന്ന് 3394 റണ്‍സും 169 വിക്കറ്റുകളും നേടിയിട്ടുണ്ട്. 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയത് മികച്ച ബൗളിംഗ് പ്രകടനവും. ഏഴ് ട്വന്റി 20 മത്‌സരങ്ങളിലും ഫ്‌ളിന്റോഫ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലും അരങ്ങേറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പൊന്‍ താരമാണ് ഫ്‌ളിന്റോഫ്. വര്‍ണക്കുപ്പായത്തില്‍ ഫ്രെഡിയുടെ കരുത്തുറ്റ പ്രകടനങ്ങള്‍ ഇനിയുമുണ്ടാവും, അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Post a Comment

0 Comments