സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ചിറകറ്റ ഫുട്‌ബോള്‍...‍‍

കാര്‍ലോസ് ആല്‍ബര്‍ട്ടോയില്‍ നിന്ന് ഏറ്റുവാങ്ങിയ പന്തുമായി ടച്ച് ലൈനിനരികിലൂടെ കുതിക്കുന്ന ഗാരിഞ്ച. അസാമാന്യ പന്തടക്കവുമായി ശരവേഗത്തില്‍ എതിരാളികളെ വെട്ടിയൊഴിഞ്ഞ് പെനാല്‍റ്റിബോക്‌സിലേക്ക് ഗാരിഞ്ചയുടെ അളന്നുമുറിച്ച ക്രോസ്. ഗോള്‍മുഖത്ത് കാലുകൊണ്ടും തലകൊണ്ടും പന്ത് ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ സജ്ജനായിനില്‍ക്കുന്ന പെലെ....ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും സുവര്‍ണ നിമിഷങ്ങളില്‍ ചിലതാണിത്. ജോര്‍ജ് ബെസ്റ്റും ജോണ്‍ മാത്യൂസും ടോം ഫിന്നിയുമെല്ലാം ആരാധകരുടെ നെഞ്ചകങ്ങളിലേക്ക് ചിറുകുവിരിച്ച് ഓടിക്കയറിയത് ടച്ച്‌ലൈനിന് അരികിലൂടെയുളള മിന്നല്‍പ്പിണറുകളിലൂടെ ആയിരുന്നു. സമീപകാലത്ത് ലൂയിസ് ഫിഗോയും മാര്‍ക് ഓര്‍മാര്‍സും റയാന്‍ ഗിഗ്‌സുമെല്ലാം വിംഗുകളിലൂടെ തീപ്പൊരി ചിതറി... എന്നാലിന്ന് ഗിഗ്‌സിന്റെ പിന്‍ഗാമിക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

കളിക്കളംവാണ് ഒരൊറ്റക്രോസുകൊണ്ടു മത്‌സരരഗതിയ മാറ്റിമറിച്ച വിംഗര്‍മാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിത്യഹരിതതാരം റയാന്‍ ഗിഗ്‌സില്‍ അവസാനിക്കുകയാണോ?. നിര്‍ഭാഗ്യവശാല്‍ അതെയെന്ന് മറുപടി പറയേണ്ടിവരും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയുമെല്ലാം കളിക്കളത്തില്‍ മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും ഇവരെ ലക്ഷണംതികഞ്ഞ വിംഗര്‍മാരെന്ന് വിളിക്കാനാവില്ല. കാരണം ഇവര്‍ പലപ്പോഴും മിഡ്ഫീല്‍മാരുടെ റോളിലേക്ക് ഒതുങ്ങുന്നു എന്നതുതന്നെ. അതോടെ വിംഗുകളില്‍ ചിറകുവിടര്‍ത്തി പറക്കുന്ന താരങ്ങള്‍ ഓര്‍മ്മയാവുന്നു.


തൊണ്ണൂറുകളുടെ അന്ത്യംവരെ യൂറോപ്പിലെ മിക്ക ടീമുകളുടെയും ശക്തി പറന്നുകളിക്കുന്ന വിംഗര്‍മാരായിരുന്നു. സ്റ്റീവ് മക്‌നാനമന്‍ ലിവര്‍പൂളിന്റെയും റയല്‍മാഡ്രിഡിന്റെയും ഗിനോള ന്യൂകാസിലിന്റെയും ടോട്ടന്‍ഹാമിന്റെയും മാര്‍ക് ഓവര്‍മാര്‍സും റോബര്‍ട്ട് പിറസും ആഴ്‌സനലിന്റെയും വിജയങ്ങളില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. വിംഗുകളില്‍ നിന്ന് ഇവര്‍തൊടുത്തുവിട്ട അണുവിട വ്യത്യാസമില്ലാത്ത ക്രോസുകളായിരുന്നു അന്ന് ആടീമുകളുടെ കരുത്ത്. പ്രതിരോധത്തിലൂന്നി തന്ത്രങ്ങള്‍ മെനയുന്ന പരിശീലകനെന്ന് വിമര്‍ശനമേറ്റു വാങ്ങുമ്പോഴും ഹൊസെ മോറീഞ്ഞോ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് തിരികെ കൊണ്ടുവന്നത് വിംഗുകളില്‍ രണ്ടുപേരെ അഴിച്ചുവിട്ടായിരുന്നു; ഡാമിയന്‍ ഡഫിനെയും ആര്യന്‍ റോബനേയും. എന്നാല്‍ ഇവരെയെല്ലാം അതിശയിപ്പിച്ചാണ് ഗിഗ്‌സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടുന്നത്. രണ്ടു ദശകത്തിനിടെ യുണൈറ്റഡ് നേടിയ കിരീടങ്ങളിലും വിജയങ്ങളിലും ഗിഗ്‌സിന്റെ ബൂട്ടുകള്‍ പതിഞ്ഞിട്ടുണ്ട്.


കാലം മാറിയതിന് അനുസരിച്ച് കളിക്കളത്തിലെ തന്ത്രങ്ങളും മാറിയതോടെയാണ് വിംഗര്‍മാരുടെ നിശ്ശബ്ദമരണത്തിന് തുടക്കമായത്. പ്രത്യേകിച്ചും പരിശീലകര്‍ പ്രതിരോധത്തിലൂന്നിയുളള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ. ഗോള്‍ അടിക്കുന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് ഇന്നത്തെ ഒട്ടുമിക്ക പരിശീലകരും ആദ്യം താരങ്ങളെ പഠിപ്പിക്കുന്നത്. അതോടെ വിംഗര്‍മാര്‍ക്ക് പകരം ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്ന പുതിയൊരു താരവര്‍ഗം ഉടലെടുത്തു. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായിരുന്ന ക്‌ളോദ് മക്‌ലെലെയാണ് പൊസിഷനില്‍ വ്യക്തിമുദ്ര പതിച്ച ആദ്യപ്രമുഖന്‍. പ്രതിരോധനിരയെ സഹായിക്കുന്നതായിരുന്നു മക്‌ലെലെയുടെ പ്രധാന ചുമതല; അതേസമയം മധ്യനിരയില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു.ഇപ്പോള്‍ സി മിലാന്റെ ഗെന്നാര ഗെട്ടൂസോയും ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുന്ന താരമാണ്.

വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി ബ്രസീല്‍ ദേശീയ ടീമാണ് ഏറ്റവും ഫലവത്തായി ഉപയോഗിച്ചത്. കഴിഞ്ഞ ഒന്നരദശകത്തില്‍ റോബര്‍ട്ടോ കാര്‍ലോസും കഫുവും ഇത് ഭംഗിയായി നിറവേറ്റുന്നത് ഫുട്‌ബോള്‍ ലോകം കണ്ടു. കാര്‍ലോസിന്റെയും കഫുവിന്റെയും പാസുകളില്‍ നിന്നായിരുന്നു ബ്രസീലിന്റെ പലഗോളുകളുടെയും പിറവി. ഒപ്പം ഇവര്‍ ഗോളുകള്‍ നേടുകയും ചെയ്തു. വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി മറ്റുടീമുകളും സ്വീകരിച്ചതോടെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ പ്രാധാന്യമേറി. മധ്യനിരയിലെ രണ്ടുതാരങ്ങള്‍ പ്രതിരോധനിരയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു. അതോടെ വിംഗര്‍മാരുടെ പ്രാധാന്യം കുറയുകയും ചെയ്തു.

സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ പിര്‍ലോ,ഇനിയസ്റ്റ,ഡേവിഡ് ബെക്കാം, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, സ്റ്റീവന്‍ ജെറാര്‍ഡ്, ജോ കോള്‍, ഫ്രാങ്ക് ലാംപാര്‍ഡ്, കാക, മെസ്സി തുടങ്ങിയവരൊക്കെ സമീപകാല ഫുട്‌ബോളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളാണ്. പക്ഷേ ഇവര്‍ക്കൊന്നും ഗിഗ്‌സിനെയോ ഫീഗോയെപ്പോലെയോ വിംഗുകളില്‍ മാസ്മരികത പുറത്തെടക്കാനായിട്ടില്ല. അതേസമയം ഇവരില്‍ പലരുംടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുളളവരുമാണ്.


കേളീശൈലിയേക്കാള്‍ ഡെഡ്‌ബോള്‍ സ്‌കോറിംഗ് മികവുമായാണ് ബെക്കാം പ്രമുഖരുടെ പട്ടികയിലേക്കെത്തിയത്. ബെക്കാമിന്റെ ഫ്രീകിക്കുകളും ക്രോസുകളും സമീപകാല ഫുട്‌ബോളിലെ മനോഹരകാഴ്ചകളാണെന്നതില്‍ തര്‍ക്കമില്ല. പിര്‍ലോയുടെ ഭാവനാസമ്പന്നമായ നീക്കങ്ങളും കാകയുടെ വേഗവും കൃത്യതയുമായിരുന്നു സി മിലാന്റെ ചാലകശക്തി. കാക റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോള്‍ മിലാന് അത് നികത്താനാവാത്ത വിടവായി മാറി. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുന്തമുനയായിരുന്നു. എന്നാല്‍ റയലിലേക്കുളള റൊണാള്‍ഡോയുടെ ചേക്കേറല്‍ മൈക്കല്‍ ഓവന്‍, വെയ്ന്‍ റൂണി, ദിമിറ്റാര്‍ ബെര്‍ബറ്റോവ് എന്നിവരിലൂടെ നികത്തുകയാണ് യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന്‍. കളിക്കാരേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ഫെര്‍ഗ്യൂസന്‍ ഏത്‌കൊമ്പന്‍ താരം കൂടുമാറിയാലും കുലുങ്ങാറില്ല;ഇത്തവണയും അങ്ങനെതന്നെ. ലിവര്‍പൂളിന്റെ ഹൃദയവും തലച്ചോറുമാണ് ജെറാര്‍ഡ്. ഇരുപെനാല്‍റ്റി ബോക്‌സുകള്‍ക്കിടയിലും നിറഞ്ഞുകളിക്കുന്ന ജെറാര്‍ഡിനെ ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ജയപരാജയങ്ങളെല്ലാം. കളിക്കളത്തില്‍ നിറഞ്ഞൊഴുകുമ്പോഴും ജെറാര്‍ഡിനെയും സമ്പൂര്‍ണ വിംഗറെന്ന് വിളിക്കാനാവില്ല. ഇനിയസ്റ്റ ബാഴ്‌ലോണയുടെയും മൈക്കല്‍ ബല്ലാക്കും ലാംപാര്‍ഡും മൈക്കല്‍ എസ്സിയനുമൊക്കെ ചെല്‍സിയുടെയും എണ്ണയിട്ടയന്ത്രങ്ങളാണ്. പക്ഷേ ഇവരും മധ്യനിയരയില്‍ തളയ്ക്കപ്പെടാന്‍ നിര്‍ബന്ധിതരായവരാണ്.



ലോകഫുട്‌ബോളില്‍ ഇന്ന് ഏറ്റവും അപകടകാരിയായ അര്‍ജന്റീനയുടെ ബാഴ്‌സലോണതാരം ലയണല്‍ മെസ്സിയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ കുപ്പായമണിഞ്ഞ സ്‌െ്രെടക്കറാണ്. ജെറാര്‍ഡിന്റെയോ എസ്സിയന്റെയോ ശാരീരികക്ഷമതയില്ലെങ്കിലും റൊണാള്‍ഡോയെക്കാളും കാകയെക്കാളും എതിര്‍നിരയെ വിറപ്പിക്കാന്‍ മെസ്സിക്ക് കഴിയും. ഒറ്റയ്ക്ക് എതിര്‍പ്രതിരോധനിരയെ പിച്ചിച്ചീന്താന്‍ കഴിയുമെന്നതാണ് മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത. മെസ്സിയടക്കം മേല്‍പ്പറഞ്ഞ സമകാലിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം ജയത്തിനായി പടയ്ക്കിറങ്ങുമ്പോള്‍ പരിശീലകര്‍ക്ക് പരീക്ഷണത്തിനുളള സാധ്യതകള്‍ കുറയുന്നു. നിലനില്‍പ്പിനും മുന്നേറ്റത്തിനുംവേണ്ടിയുളള പോരാട്ടങ്ങള്‍ക്കിടയില്‍ പാര്‍ശ്വരേഖയ്ക്ക് അരികിലെ സ്വാതന്ത്ര്യം കളിക്കാര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാവുകയും ചെയ്യുന്നു. അതോടെ ഫുട്‌ബോളിന്റെ ചിറകുകള്‍ തന്നെ അപ്രത്യക്ഷമാവുന്നു. അപ്പോള്‍ ഗിഗ്‌സിന് പിന്‍ഗാമിയുണ്ടാവുമോ ?

സാധ്യത വളരെ വളരെ വിരളം.

Post a Comment

1 Comments

NITHYATHA said…
congragulations
keep it the sports man spirit