സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഫീല്‍ഡര്‍മാരുടെ ലോകകപ്പ്

ഈ ലോകകപ്പില്‍ ആര് ജേതാക്കളാവും?. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ശ്രീലങ്ക... ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരുമെല്ലാം ഉത്തരങ്ങള്‍ക്കായി കണക്കുകള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഞൊടിയിടെ ഇങ്ങനെ പറയുന്നു- ഏറ്റവും നന്നായി ഫീല്‍ഡ് ചെയ്യുന്ന ടീം കപ്പുയര്‍ത്തും.

സ്റ്റീവ് വോയുടെ ഈ ഉത്തരത്തില്‍ തന്നെയുണ്ട് ഫീല്‍ഡിംഗിന്റെ പ്രാധാന്യം മുഴുവനും. ഒരു പക്ഷേ, ലോകക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു ഉത്തരം പറയാന്‍​ഏറ്റവും യോഗ്യനും മറ്റാരുമല്ല. കാരണം ഒരു ലൈഫ് ലഭിച്ചതിലൂടെ ഓസീസിനെ കിരീടത്തിലേക്ക് നയിച്ചയാളാണ് സ്റ്റീവ് വോ, 1999ല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു വോയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലൈഫ്. ക്യാച്ച് വിട്ടത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രതിഭാശാലിയായ ഫീല്‍ഡര്‍ ഹെര്‍ഷല്‍ ഗിബ്‌സും.

ഓസീസ് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് പതറി നില്‍ക്കവേയാണ് ഗിബ്‌സ് വോയെ വിട്ടുകളഞ്ഞത്. അപ്പോള്‍ ഗിബ്‌സിനോട് വോ ഇങ്ങനെ പറഞ്ഞുവെന്നാണ് പറയപ്പെടുന്നത്. "താങ്കള്‍ കൈവിട്ടത് വെറുമൊരു ക്യാച്ചല്ല, ലോകകപ്പാണ്". വോ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അതായിരുന്നു യാഥാര്‍ഥ്യം. 120 റണ്‍സുമായി വോ ഓസീസിന്റെ രക്ഷകനായി. 1999 ലോകകപ്പ് ഓസീസ് നേടി. തുടര്‍ന്നുളള രണ്ട് ലോകകപ്പുകളിലും ഓസീസിന്റെ ജൈത്രയാത്ര ക്രിക്കറ്റ് ലോകം കണ്ടു. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം മാരകമായ ഫീല്‍ഡിംഗും ഓസീസിനെ കിരീടങ്ങളിലേക്ക് നയിച്ചു എന്നതാണ് സത്യം.

ട്വന്റി 20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ബൗളര്‍മാര്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാനുളള താരങ്ങളായി മാറുന്നതാണ് മിക്കപ്പോഴുമുളള കാഴ്‌ച. ഇത് ഏകദിനത്തിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. ടിക്കറ്റെടുത്ത് കളികാണാനെത്തുന്നവര്‍ക്കും വേണ്ടത് സിക്‌സറുകളും ഫോറുകളുമാണ്. ബാറ്റ്‌സ്‌മാന്‍മാരുടെ ഈ കടന്നാക്രമണത്തില്‍ ബൗളര്‍മാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമേകുന്നത് ചോരാത്ത കൈകളുളള ഫീല്‍ഡര്‍മാരാണ്. ഒരു ഫോറോ സിക്സറോ തടയുന്നതോടെ മത്സരം ആവേശത്തിന്റെ കൊടുമുടി കയറാം. ഒരു ക്യാച്ച് ടൂര്‍ണമെന്റിന്റെ തലവരതന്നെ മാറ്റിയേക്കാം.

വോയെ ഗിബ്‌സ് കൈവിട്ടതിനേക്കാള്‍ തങ്കലിപികളില്‍ ആലേഖനം ചെയ്‌തൊരു ക്യാച്ച് ലോകകപ്പ് ചരിത്രത്തിലുണ്ട്. സാക്ഷാല്‍ കപില്‍ ദേവിന്റെ ക്യാച്ച്. 1983 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് ഡ്രാഗണ്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ദേവ് പുറകോട്ടുപാഞ്ഞ് കൈയിലൊതുക്കിയ ആ ക്യാച്ച്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകിരീടം ഉറപ്പിച്ച വിന്‍ഡീസിന്റെ വീഴ്‌ച ആ കപിലിന്റെ ആ ക്യാച്ചോടെയായിരുന്നു. അതോടെ ഇന്ത്യ ആദ്യമായി വിശ്വകിരീടത്തില്‍ മുത്തമിടുകയും ചെയ്‌തു. ആ ക്യാച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഉദിക്കുകയും വിന്‍ഡീസ്‌ ക്രിക്കറ്റ് അസ്‌തമിക്കാന്‍ ആരംഭിക്കുകയും ചെയ്‌തുവെന്നതും കണ്‍മുന്നിലുളള ചരിത്രം. "30 ഓവര്‍ പൂര്‍ത്തിയാവും മുന്‍പ് വിന്‍ഡീസ് ജയിക്കുമെന്നാണ് കരുതിയത്. കപിലിന്റെ ക്യാച്ചാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്" 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കൃഷ്‌ണമാചാരി ശ്രീകാന്ത് അടുത്തിടെ പറഞ്ഞതോര്‍ക്കുന്നു.

ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ജോണ്ടി റോഡ്‌സ്. ശരാശരി ബാറ്റ്‌സ്‌മാനായിരുന്നിട്ടുപോലും റോഡ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ സ്ഥിരാംഗമായിരുന്നത് ഫീല്‍ഡിംഗ് മികവ് ഒന്നുകൊണ്ട് മാത്രമാണ്. 30നും 40നും ഇടയില്‍ റണ്‍സ് ഓരോമത്സരത്തിലും റോഡ്‌സ് തടയാറുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. ഒരര്‍ഥത്തില്‍ റോഡ്സ് മുപ്പത് റണ്‍സ് നേടുന്നതിന് തുല്യം തന്നെയാണ് തടയുന്ന 30 റണ്‍സും. റോഡ്‌സിന്റെ കണ്ണഞ്ചിക്കുന്ന ഒരു ക്യാച്ചോ റണ്ണൗട്ടോ ഇല്ലാതിരുന്ന മത്സരങ്ങള്‍ പോലും വിരളമായിരുന്നു. ആരൊക്കെ മറന്നാലും പാകിസ്ഥാന്റെ ഇന്‍സമാമുല്‍ ഹഖ് ജീവിതത്തില്‍ ഒരിക്കലും റോഡ്‌സിന്റെ ഫീല്‍ഡിംഗ് മറക്കാനിടയില്ല. 1992ല്‍ ഇന്‍സിയെ പുറത്താക്കാന്‍ റോഡ്‌സ് പന്തുമായി സ്റ്റംപിലേക്ക് പറന്നത് ലോകകപ്പ് ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ദൃശ്യങ്ങളില്‍ ഒന്നാണ്. ത്രോ ചെയ്‌താല്‍ ഇന്‍സമാം ഔട്ടാവാന്‍ സാധ്യത 50 % മാത്രമായിരുന്നതിനാലാണ് പന്തുമായി വിക്കറ്റിലേക്ക് പറന്നതെന്നാണ് റോഡ്‌സ് പിന്നീട് പറഞ്ഞത്.

ഇന്ന് ഫീല്‍ഡിംഗിലെ മികവുകൂടി പരിഗണിച്ചാണ് മിക്കപ്പോഴും താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമൊക്കെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നു. ശ്രീലങ്കയും മികച്ച ഫീല്‍ഡര്‍മാരെയാണ് അണിനിരത്തുന്നത്. ഇന്ത്യ സമീപകാലത്ത് ഫീല്‍ഡിംഗില്‍ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ഏറെ പിന്നിലാണ്. സ്റ്റീവ് വോ പറഞ്ഞതുപോലെ ഈ ലോകകപ്പിലും ഫീല്‍ഡിലെ മിന്നല്‍പ്പിണറുകളായിരിക്കും മത്സരഗതി നിശ്ചയിക്കുകയെന്ന് ഉറപ്പാണ്.

പവര്‍പ്ലേ:​ ലോകകപ്പില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്തത് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗാണ്. 39 മത്സരങ്ങളില്‍ നിന്ന് 25 ക്യാച്ച്. 38 മത്സരങ്ങളില്‍ നിന്ന് 18 ക്യാച്ചുമായി ശ്രീലങ്കയുടെ സനത് ജയസൂര്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത താരം​ഇന്ത്യയുടെ മുഹമ്മദ് കെയ്‌ഫാണ്. 2003 മാര്‍ച്ച് 10ന് ജൊഹാനസ്‌ബര്‍ഗില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കെയ്‌ഫ് നാല് ക്യാച്ചുകള്‍.

Post a Comment

1 Comments