സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക്


ഒടുവില്‍ ക്രിക്കറ്റ് ചരിത്രം ആദ്യമായി രാഹുല്‍ ദ്രാവിഡ് എന്ന മാന്യനോട് നീതിപുലര്‍ത്തി, രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ബാറ്റിംഗ് യന്ത്രം 91 റണ്‍സിന് പുറത്തായതോടെയാണ് ദ്രാവിഡിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചത്. ഒരുപക്ഷേ, കടുത്ത സച്ചിന്‍ ആരാധകര്‍ ഇത് സമ്മതിക്കില്ലായിരിക്കാം. എങ്കിലും സത്യം അതാണ്. റണ്‍വേട്ടയുടെയും ക്ഷമയുടെയും ആള്‍രൂപമായതിനപ്പുറം, സച്ചിന്റെ അന്യമായ നൂറാം സെഞ്ച്വറിയാണ് ദ്രാവിഡിനെ പരമ്പരയുടെ താരമാക്കിയത്.

അന്ധമായി സച്ചിനുവേണ്ടി വാദിക്കുന്നവര്‍ ഇതൊന്നു വായിക്കൂ... സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ദ്രാവിഡിന്റെ വീരോചിതമായ മൂന്ന് സെഞ്ച്വറികള്‍ ചരിത്രത്തിന്റെ അരികുപോലും പറ്റാതെ പോവുമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് പരമ്പരയിലെ വിശേഷണമില്ലാത്ത തോല്‍വിയുടെ നാണക്കേട് ഒരൊറ്റ സെഞ്ച്വറിയുടെ പേരില്‍ കുറഞ്ഞകാലത്തെ ഓര്‍മമാത്രമുളള ക്രിക്കറ്റ് പ്രേമികള്‍ മറക്കുകയും ചെയ്‌തേനേ. കാരണം ദ്രാവിഡിന്റെ ക്രിക്കറ്റ് ജീവിതം അങ്ങനെയാണ്. അരങ്ങേറ്റ ടെസ്റ്റ് മുതല്‍. എപ്പോഴും വന്‍മരങ്ങളുടെ നിഴലില്‍ തളരാത്ത, വാടാത്ത കുറ്റിച്ചെടിയായിരുന്നു ദ്രാവിഡ്. വന്‍മരങ്ങള്‍ ചതിച്ചപ്പോഴെക്കെ ഏത് പ്രതലത്തിലും കാലാവസ്ഥയിലും താങ്ങാന്‍ ഈ കുറ്റിച്ചെടിയേ ഉണ്ടായിരുന്നുളളൂ.

1996 ജൂണ്‍ 20ന് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. ദ്രാവിഡ് 95 റണ്‍സ് നേടിയെങ്കിലും 131 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയുടെ പേരിലാണ് ആ മത്സരം ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. പിന്നീട് സമാനസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ദ്രാവിഡിന്റെ ജീവിതം. 1999ലെ ലോകകപ്പില്‍ ഗാംഗുലി 183 റണ്‍സുമായി ശ്രീലങ്കയ്‌ക്കെതിരെ കത്തിപ്പടര്‍ന്നപ്പോള്‍ മറുവശത്ത് ദ്രാവിഡ് ഉണ്ടായിരുന്നു, 145 റണ്‍സുമായി. എന്നാല്‍ ദാദയുടെ വെടിക്കെട്ടേ ആരാധകര്‍ ഓര്‍ത്തുളളൂ. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിനെതിരെ സച്ചിന്‍ 186 റണ്‍സ് അടിച്ചുകൂട്ടിയപ്പോഴും മറുവശത്ത് ദ്രാവിഡായിരുന്നു. 153 റണ്‍സാണ് ദ്രാവിഡ് അടിച്ചുകൂട്ടിയത്. സച്ചിന്‍ - ദ്രാവിഡ് കൂട്ടുകെട്ട് 331 റണ്‍സിന്റെ റെക്കാഡും പടുത്തുയര്‍ത്തി. അവിടെയും സച്ചിനാണ് നിറഞ്ഞുനിന്നത്.

2011ല്‍ കൊല്‍ക്കത്തയില്‍ വി വി എസ് ലക്ഷ്മണ്‍ 281 റണ്‍സുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ കൊമ്പൊടിച്ചപ്പോള്‍ പിന്തുണയുമായി ഒരുദിവസം മുഴുവന്‍ ബാറ്റ് ചെയ്യാനുണ്ടായിരുന്നത് ദ്രാവിഡാണ്. 180 റണ്‍സുമായി ഹൃദയംകൊണ്ട് ബാറ്റ്‌വീശിയിട്ടും കൊല്‍ക്കത്ത ടെസ്റ്റ് ലക്ഷ്മണിന്റെ പേരിനൊപ്പമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഇങ്ങനെ നിരവധി മത്സരങ്ങള്‍ കണക്കുപുസ്തകങ്ങളില്‍ നി്ന്ന് എടുത്തുകാട്ടാം. ഈ പട്ടികയില്‍ നിന്നാണ് വമ്പന്‍ തോല്‍വിക്കിടയിലും ദ്രാവിഡിന് മോചനം ലഭിച്ചത്. അതുകൊണ്ടുതന്നെ, കൊലകൊമ്പന്‍മാരായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ ദ്രാവിഡിന് മാത്രമേ തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാനാവൂ.

ലോര്‍ഡ്‌സില്‍ 103 റണ്‍സെടുത്ത ദ്രാവിഡ് നോട്ടിംഗ്ഹാമില്‍ 117 റണ്‍സെടുത്തു. ഓവലില്‍ പുറത്താവാതെ 146 റണ്‍സും. പരിക്കേറ്റ ഗംഭീറിന് പകരം ഓപ്പണറായി ഇറങ്ങിയാണ് ദ്രാവിഡ് അചഞ്ചലനായി, അപരാജിതനായി നിന്നത്. എന്നിട്ടും ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങിയെന്നത് മറ്റൊരു ദുരന്തം. എങ്കിലും ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെയും ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാമത്തെയും ഓപ്പണറാണ് ദ്രാവിഡ്. 1991ല്‍ വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സാണ് ഇതിന് മുമ്പ് അവസാനമായി ഇങ്ങനെ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത ഓപ്പണര്‍. അതും ഓവലിലായിരുന്നു എന്നത് മറ്റൊരു കൗതുകം.

ടീം ഇന്ത്യയുടെ ഏറ്റവും ദുര്‍ഘടസമയത്ത് ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ദ്രാവിഡ് ഒട്ടേറെ നേട്ടങ്ങളും മറികടന്നു. ടെസ്റ്റിലെ സെഞ്ച്വറിനേട്ടത്തില്‍ സുനില്‍ ഗാവാസ്‌കറെയും ബ്രയന്‍ ലാറയെയും മറികടന്ന് നാലാമനായി. ഓവലില്‍ മുപ്പത്തിയഞ്ചാം ശതകമാണ് ദ്രാവിഡ് നേടിയത്. സച്ചിന്‍(51), ജാക് കാലിസ് (40), റിക്കി പോണ്ടിംഗ് (39) എന്നിവര്‍ മാത്രമേ ഇനി ദ്രാവിഡിന് മുന്നിലുളളൂ. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റസ്മാനായി മാറിയ ദ്രാവിഡ് നാലാം ഇന്നിംഗ്‌സില്‍ ഏറ്റവ
ുമധികം റണ്‍സെടുത്ത താരവുമായി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ആദ്യമായാണ് ഒരുവിദേശ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടില്‍ രണ്ട് പരമ്പരകളില്‍ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്നത്. ഇതില്‍ നിന്നുമാത്രം ദ്രാവിഡിന്റെ മഹത്വം മനസ്സിലാക്കാം.

ഇന്ത്യയിലെ താരദൈവ ആരാധകര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഓവല്‍ ടെസ്റ്റിനിടെ ഒരു ഇംഗ്ലീഷ് ആരാധകന്‍ ഗാലറിയില്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡിലെ ഒരൊറ്റ വരിയില്‍ ഇക്കഴിഞ്ഞ പരമ്പര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിങ്ങനെയായിരുന്നു. ഇംഗ്ലണ്ടിന്റെ പോരാട്ടം രാഹുല്‍ ദ്രാവിഡുമായി.

Post a Comment

2 Comments

Arjun Bhaskaran said…
സത്യാ സന്ധം ആയ ഒരു പോസ്റ്റ്‌.. വളരെയധികം ഇഷ്ടപ്പെട്ടു..താന്കള്‍ പറഞ്ഞ പോലെ സച്ചിന്‍ സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സെഞ്ചുറികള്‍ പുറം ലോകം അറിയാതെ പോകുമായിരുന്നു..ആശംസകള്‍
Anonymous said…
ആശംസകളോടെ

sabukeralam.blogspot.com