സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഡല്‍ഹിയിലെ തെരുവില്‍ നിന്ന് ആന്‍ഫീല്‍ഡിലേക്ക്

കൊല്‍ക്കത്തയിലെ ചുവന്ന തെരുവില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കോട്ടയിലേക്ക് ഡ്രിബിള്‍ ചെയ്തുകയറിയ രജീബ് റോയിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് മറ്റൊരു തെരുവുതാരംകൂടി ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നു.

ഡല്‍ഹിയിലെ ചേരിയില്‍ പന്തുതട്ടുന്ന മുഹമ്മദ് തന്‍ജീറിനെ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തു. കൗമാരതാരമായ തന്‍ജീര്‍ അടുത്ത സീസണില്‍ ലൂയിസ് സുവാരസും ഇംഗ്ലണ്ട് നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡുമൊക്കെ പന്തുതട്ടുന്ന സാക്ഷാല്‍ ആന്‍ഫീല്‍ഡില്‍ പരിശീലനം തുടങ്ങും.

സോനാഗച്ചിയിലെ ഇടവഴികളില്‍ പന്തുതട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട രജീബ് റോയിക്ക് സമാനമാണ് തന്‍ജീറിന്റെയും ജീവിതകഥ. മുന്നില്‍ പ്രതിബന്ധങ്ങള്‍ മാത്രം. ഇച്ഛാശക്തിയും കളിമികവും മാത്രമാണ് ഇരുവരുടെയും കൈമുതല്‍. രജീബിനെപ്പോളും തന്‍ജീറും സ്‌ട്രൈക്കറാണ്. ഉന്നംപിഴയ്ക്കാതെ എതിര്‍ഗോള്‍ വലയിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ശേഷിയുള്ളവര്‍.

രജീബിന് സോനാഗച്ചിയിലെ ഇടവഴികളും സ്‌കൂള്‍ ഗ്രൗണ്ടും കളിയിടമായി ഉണ്ടായിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനക്കാരനായ തന്‍ജീറിന് പേടികൂടാതെ പന്തുതട്ടാനൊരു ഗ്രൗണ്ടുപോലുമില്ല. പാത്തും പതുങ്ങിയും അരണ്ട വെളിച്ചത്തില്‍ പന്തുതട്ടിയാണ് രജീബ് ആന്‍ഫീല്‍ഡിലെ വെള്ളിവെളിച്ചത്തില്‍ പരിശീലനം നേടാനൊരുങ്ങുന്നത്.

സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ വികാസ്പുരി പാര്‍ക്കിലാണ് തന്‍ജീറിന്റെ പരിശീലനം. ഇവിടെ പരിശീലനം നടത്താന്‍ തന്‍ജീറിനോ കൂട്ടുകാര്‍ക്കോ അനുമതിയില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരുംമുന്‍പാണ് ഇവര്‍ കളിക്കാനെത്തുന്നത്.  തന്‍ജീറും കൂട്ടുകാരും ബൂട്ടുകെട്ടിയെത്തുമ്പോള്‍ എല്ലാവരും ഉറക്കമായിരിക്കും. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ വികാസ്പുരിയില്‍ പരിശീനത്തിനെത്തുന്നത്. ചേരിയിലെ കുട്ടികളെ ഇവിടെ കണ്ടാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കലിയിളകും. അതിനാല്‍ നേരം പുലരുന്നതിന് മുന്‍പേ ഇവര്‍ സ്ഥലം കാലിയാക്കും.

മികച്ച പ്രതിഭകളെ തേടി ലിവര്‍പൂള്‍ ഇന്ത്യയൊട്ടാകെ നടത്തിയ പരിശീലനക്കളരിയില്‍ നിന്നാണ് പതിനാറുകാരനായ തന്‍ജീറിനെ തെരഞ്ഞെടുത്തത്. സ്വാഭാവിക പ്രതിഭയെന്നാണ് ലിവര്‍പൂളിലെ വിദഗ്ധര്‍ തന്‍ജീറിന്റെ കളി കണ്ടതിന് ശേഷം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് ഈ പതിനാറുകാരനെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

കുറച്ചുനാളുകള്‍ മുന്‍പുവരെ ഡല്‍ഹിയിലെ തെരുവുകളില്‍ ആക്രി പെറുക്കി നടക്കുന്ന പയ്യാനായിരുന്നു തന്‍ജീര്‍. നഗരമാലിന്യങ്ങള്‍ കൂട്ടിയിടുന്നിടത്തെല്ലാം തന്‍ജീറും കൂട്ടുകാരും കീറച്ചാക്കുകളുമായി എത്തുമായിരുന്നു. ഇതിനിടെ അമ്മ തന്‍ജീറിനെ തെരുവുകുട്ടികള്‍ക്കായി നടത്തുന്ന മൈ ഏഞ്ചല്‍സ് അക്കാഡമിയില്‍ ചേര്‍ത്തു. അക്കാഡമിയുടെ സ്ഥാപകനായ സില്‍വസ്റ്റര്‍ പീറ്ററാണ് തന്‍ജീറിനെ ഫുട്‌ബോളിലേക്ക് തിരിച്ചുവിട്ടത്. ഇതോടെ തെരുവുബാലന്റെ ജീവിതം മാറിമറിയുകയായിരുന്നു.

മൈ ഏഞ്ചല്‍സ് അക്കാഡമി പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം തന്‍ജീറിനെ കളിപ്പിച്ചു. ചിലടൂര്‍ണമെന്റുകളില്‍ തന്‍ജീര്‍ ഗോളുകള്‍ അടിച്ചുകൂട്ടി. ഗോള്‍വേട്ടയില്‍ അസാധാരണ മികവുകാണിച്ച തന്‍ജീറിന്റെ കളികാണാന്‍ ലിവര്‍പൂള്‍ ആരാധകനായ പരംജീത് എന്ന ഡല്‍ഹിക്കാരനുമുണ്ടായിരുന്നു. പരംജീത്താണ്  പ്രതിഭകളെത്തേടി ഡല്‍ഹിയിലെത്തിയ ലിവര്‍പൂള്‍ അധികൃതരോട് തന്‍ജീറിനെക്കുറിച്ച് പറയുന്നത്. പക്ഷേ, അക്കാഡമിയില്‍ പ്രവേശനം കിട്ടിണമെങ്കില്‍ വാര്‍ഷിക ഫീസായി അഞ്ചു ലക്ഷം നല്‍കണം. അത് തന്‍ജീറിന് കൊടുക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.

അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എങ്ങനെയെങ്കിലും പണംകണ്ടെത്തി നല്‍കാമെന്ന പരംജീത്തിന്റെ ഉറപ്പിന്‍മേലാണ് ലിവര്‍പൂള്‍ കോച്ചുമാര്‍ തന്‍ജീറിനെ സെലക്ഷന്‍ ട്രയല്‍സിന് ഇറക്കിയത്. തന്‍ജീറിന് ഇംഗ്ലീഷുകാരെ അമ്പരപ്പിക്കനാവുമെന്ന് പരംജീത്തിന് ഉറപ്പുണ്ടായിരുന്നു. ചേരിയില്‍ നിന്നത്തിയ പയ്യന്‍ ബൂട്ടുകെട്ടിയിറങ്ങിയപ്പോള്‍ അതുതന്നെ സംഭവിച്ചു. തന്‍ജീര്‍ ലിവര്‍പൂളിന്റെ ഇന്റര്‍ നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്‍ജീറിന്റെ ആദ്യവര്‍ഷത്തെ ചെലവുകളെല്ലാം പരംജീത്താണ് വഹിക്കുന്നത്. ഇതിനുള്ള പണംകണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഈ ഫുട്‌ബോള്‍ പ്രേമി.

ലിവര്‍പൂളിലെ പരിശീലനം കഴിഞ്ഞെത്തുമ്പോള്‍ ഒരുപക്ഷേ, തന്‍ജീര്‍ കോടികള്‍ വിലമതിക്കുന്ന താരമായേക്കാം . അങ്ങനെയെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തൊരു താരോദയമായിരിക്കും അത്. കാത്തിരിക്കാം നമുക്ക്. നല്ല വാര്‍ത്തകള്‍ക്കായി, ശുഭപ്രതീക്ഷയോടെ.

Post a Comment

0 Comments